ഏകീകൃത സിവില്‍ കോഡ് രാജ്യസഭയില്‍; എതിര്‍ക്കാന്‍ കോണ്‍ഗ്രസ് എത്തിയില്ല; ഒന്നിച്ച് പ്രതിരോധിച്ച് സി.പി.എമ്മും ലീഗും; നാടകീയ സംഭവങ്ങള്‍

ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ രാജ്യസഭയില്‍ മുസ്ലീം ലീഗ്. ഇന്ന് ഉച്ചയ്ക്ക് ഏകീകൃത സിവില്‍ കോഡില്‍ ബിജെപി അംഗം രാജ്യസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചിരുന്നു. ഈ സമയം ബില്ലിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ ഇല്ലായിരുന്നു. ഇതാണ് ലീഗിനെ ചൊടിപ്പിച്ചത്. ബില്ലിനെ പ്രതിരോധിക്കാന്‍ ഒരു കോണ്‍ഗ്രസ് എംപി പോലും ഉണ്ടായിരുന്നില്ലെന്ന് മുസ്ലീ ലീഗ് എംപി അബ്ദുള്‍ വഹാബ് പറഞ്ഞു. തുടര്‍ന്ന് സിപിഎമ്മുമായി കൂടി ചേര്‍ന്നാണ് ലീഗ് ബില്ല് അവതരിപ്പിക്കുന്നതിനെ എതിര്‍ത്തത്. ബില്ലിനെ അനുകൂലിച്ച് 63 ഭരണപക്ഷ അംഗങ്ങള്‍ രംഗത്തെത്തി. സിപിഎമ്മും മുസ്ലീം ലീഗും ഉള്‍പ്പെടെ 23 പ്രതിപക്ഷ അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തു. ലീഗ് പ്രതിഷേധം ഉയര്‍ത്തിയതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ എത്തി.

അതേസമയം, ഏകീകൃത സിവില്‍ കോഡിന് വേണ്ടിയുള്ള പൊതുതാല്‍പര്യ ഹര്‍ജികള്‍ തള്ളണമെന്നാവശ്യപ്പെട്ട് കേന്ദ്ര നിയമ മന്ത്രാലയം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. വിവാഹമോചനം, രക്ഷാകര്‍തൃത്വം, പിന്തുടര്‍ച്ചാവകാശം, അനന്തരാവകാശം, വിവാഹ പ്രായം എന്നിവയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തള്ളണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും നിമയം നിര്‍മ്മിക്കാന്‍ കോടതിക്ക് പാര്‍ലമെന്റിനോട് നിര്‍ദ്ദേശിക്കാന്‍ സാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

നിയമനിര്‍മ്മാണത്തില്‍ സമ്പൂര്‍ണ പരമാധികാരം പാര്‍ലമെന്റിന് മാത്രമാണുള്ളത്. ബാഹ്യശക്തികള്‍ക്ക് ഇക്കാര്യത്തില്‍ ഉപദേശം നല്‍കാനോ നിര്‍ദ്ദേശം നല്‍കാനോ സാധിക്കില്ല. ഭരണഘടനയും വിവിധ കോടതി വിധികളും നേരത്തെ തന്നെ ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഒരു പ്രത്യേക നിയമനിര്‍മ്മാണം നടത്താന്‍ ബാഹ്യ അധികാര കേന്ദ്രത്തിന് ഇടപെടാന്‍ സാധിക്കില്ല. പ്രത്യേക നിയമനിര്‍മ്മാണം നടത്താന്‍ പാര്‍ലമെന്റിന് റിട്ട് ഓഫ് മാന്‍ഡമസ് നല്‍കാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ഒരു പുതിയ നിയമം നിര്‍മ്മിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള ഉത്തരവാദിത്തം ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജനപ്രതിനിധികളില്‍ നിക്ഷിപ്തമാണ്. നയപരമായ വിഷയമായിട്ടാണ് ഇതിനെ മനസ്സിലാക്കേണ്ടത്. ഇക്കാര്യത്തില്‍ കോടതിക്ക് നിര്‍ദേശം നല്‍കാനാകില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമനിര്‍മ്മാണത്തിന്റെ കാര്യത്തില്‍ നിലപാടുകള്‍ എടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യേണ്ടത് ജനപ്രതിനിധിസഭയുടെ അധികാരത്തില്‍ വരുന്ന കാര്യമാണ്.

ഏകീകൃത സിവില്‍ കോഡ് കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 44 ഉദ്ധരിച്ച് കൊണ്ടാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഭരണഘടനയുടെ ആമുഖത്തില്‍ പ്രതിപാദിച്ചിരിക്കുന്ന ‘സെക്കുലര്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്’ എന്ന ലക്ഷ്യത്തെ ശക്തിപ്പെടുത്തുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്ന് നിയമ മന്ത്രാലയം വ്യക്തമാക്കി.

വൈവിധ്യമാര്‍ന്ന വ്യക്തിനിയമങ്ങളാണ് ഇന്ന് ഇന്ത്യയിലെ വിവിധ വിഭാഗങ്ങള്‍ക്കിടയിലുള്ളത്. എന്നാല്‍ ഇതെല്ലാം ഏകീകരിക്കുക എന്ന ലക്ഷ്യം പ്രാബല്യത്തില്‍ വരുത്താനാണ് ആര്‍ട്ടിക്കിള്‍ 44ലൂടെ ഉദ്ദേശിക്കുന്നത്. അനന്തരാവകാശം, സ്വത്തവകാശം, പരിപാലനം, പിന്തുടര്‍ച്ചാവകാശം എന്നീ കാര്യങ്ങളില്‍ ഒരു പൊതുനിയമം ഉണ്ടായിരിക്കണമെന്ന ആശയത്തെയും ഇത് പിന്തുണയ്ക്കുന്നുവെന്നും സര്‍ക്കാര്‍ അറിയിച്ചു.