ബി.ജെ.പി യോഗത്തിലേക്ക് സി.പി.എം, എം.പിയ്ക്ക് അബദ്ധത്തില്‍ ക്ഷണം; തെറ്റു പറ്റിയെന്ന് കേന്ദ്ര തൊഴില്‍മന്ത്രി

ബി.ജെ.പി .യോഗത്തിലേക്ക് സി.പി.എം. എം.പി.ക്ക് അബദ്ധത്തില്‍ ക്ഷണം. ഐ.ടി പാര്‍ലമെന്ററിസമിതിയംഗം പി.ആര്‍. നടരാജനെയാണ് ബി.ജെ.പി ആളറിയാതെ  ക്ഷണിച്ചത്. കേന്ദ്ര തൊഴില്‍മന്ത്രി ഭൂപേന്ദ്ര യാദവിന്റെ ഓഫീസില്‍നിന്ന്  ഫോണ്‍വിളി വന്നതായി നടരാജന്‍ വ്യക്തമാക്കി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ മന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ച് കാണാൻ ആഗ്രഹിക്കുന്നുവെന്ന് അറിയിക്കുകയായിരുന്നുവെന്നും നടരാജൻ പറഞ്ഞു.

“”ഞാന്‍ അതിശയിച്ചുപോയി. മന്ത്രിയെ കാണാന്‍ സമയം ചോദിച്ചിട്ടില്ലെന്ന് മറുപടി നല്‍കിയെങ്കിലും ഉച്ചയ്ക്കു രണ്ടു മണിക്ക് എന്തായാലും എത്തണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന്, മന്ത്രിയുടെ ഓഫീസിലെത്തിയപ്പോള്‍ മന്ത്രിയും അതിശയിച്ചു. നിങ്ങള്‍ ഐ.ടി. പാര്‍ലമെന്ററി സമിതിയിലുണ്ടോ എന്നായിരുന്നു ചോദ്യം. ഉണ്ടെന്ന് മറുപടി നല്‍കി.

ഏതുപാര്‍ട്ടിയില്‍നിന്നാണെന്നു ചോദിച്ചു. ഞാന്‍ സി.പി.എം. അംഗമാണെന്ന് മറുപടി നല്‍കി. ഉടന്‍ തെറ്റുപറ്റിയതായും ഖേദിക്കുന്നതായും മന്ത്രി അറിയിക്കുകയായിരുന്നു”” – നടരാജന്‍ വിശദീകരിച്ചു.

ഇതിനിടെ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയം പരിഗണിക്കാനെടുത്ത ഐ.ടി. പാര്‍ലമെന്ററിസമിതിയുടെ അധ്യക്ഷന്‍ ശശി തരൂരിനെ നീക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. ഇതിനായി ബി.ജെ.പി. നേതാവും സമിതിയംഗവുമായ നിഷികാന്ത് ദുബെ തരൂരിനെതിരേ ലോക്സഭയില്‍ അവകാശലംഘനത്തിനു നോട്ടീസ് നല്‍കി. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുന്നതുവരെ താന്‍ സമിതിയോഗത്തില്‍ പങ്കെടുക്കില്ലെന്ന് ദുബെ പ്രഖ്യാപിച്ചു. ഇതിനിടെ തരൂര്‍ ബുധനാഴ്ച വിളിച്ചുചേര്‍ത്ത പാര്‍ലമെന്ററിസമിതി യോഗം അംഗബലം തികയാത്തതിനെത്തുടര്‍ന്ന് മാറ്റിവെച്ചു. പെഗാസസ് വിഷയത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാനാണ് യോഗം വിളിച്ചത്.