മഹാരാഷ്ട്രയ്ക്ക് ശേഷം ബി.ജെ.പിക്ക് ഗോവയും നഷ്ടപ്പെടാം; മഹാവികാസ് അഘാദി സഖ്യം ഗോവയിലും അധികാരത്തിലെത്തുമെന്ന സൂചന നൽകി ശിവസേന

മഹാരാഷ്ട്രയ്ക്ക് ശേഷം ബി.ജെ.പി ഭരിക്കുന്ന ഗോവയിലും ഉടൻ തന്നെ ഒരു രാഷ്ട്രീയ ഭൂകമ്പവും ഉണ്ടാകുമെന്ന് പ്രവചിച്ച്‌ ശിവസേന എം.പി സഞ്ജയ് റൗത്ത്. മഹാരാഷ്ട്രയിലെ പോലെ ഗോവയിലും മഹാവികാസ് അഘാദി സഖ്യം അധികാരം പിടിച്ചെടുക്കുമെന്ന സൂചനകളാണ് സഞ്ജയ് റൗത്ത് നൽകുന്നത്. മഹാവികാസ് അഘാദി അഥവാ ശിവസേന- എൻ.സി.പി- കോൺഗ്രസ് സഖ്യം കഴിഞ്ഞ ദിവസം ബി.ജെ.പിയെ പിന്തള്ളി മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചിരുന്നു.

ഗോവ ഫോർവേഡ് പാർട്ടി (ജിഎഫ്‌പി) അദ്ധ്യക്ഷൻ വിജയ് സർദേസായിയും മൂന്ന് എം‌എൽ‌എമാരും വെള്ളിയാഴ്ച രാവിലെ മുംബൈയിൽ സഞ്ജയ് റൗത്തിനെ വിളിച്ച് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് ചർച്ച ചെയ്തു എന്നാണ് റിപ്പോർട്ടുകൾ, ബി.ജെ.പി വൃത്തങ്ങളിൽ ഈ സാഹചര്യം പരിഭ്രാന്തി പരത്തിയിട്ടുണ്ട്.

ജിഎഫ്‌പി അദ്ധ്യക്ഷൻ വിജയ് സർദേസായി ഉൾപ്പെടെ 4 എം‌എൽ‌എമാർ ശിവസേനയുമായി ബന്ധപ്പെട്ടു. മഹാരാഷ്ട്രവാദി ഗോമാന്തക് പാർട്ടി മേധാവി സുധിൻ ധവ്‌ലിക്കറുമായും സംസാരിച്ചിട്ടുണ്ട്. ഗോവ സർക്കാരിനെ പിന്തുണയ്ക്കുന്ന മറ്റ് ചില എം‌എൽ‌എമാരുമായി ബന്ധപ്പെട്ടിട്ടുണ്ട്, സഞ്ജയ് റൗത്ത് പറഞ്ഞു.

ഗോവയിൽ നിയമവിരുദ്ധമായാണ് സർക്കാർ രൂപീകരിക്കപ്പെട്ടത്‌. കോൺഗ്രസ് ഉൾപ്പെടെയുള്ള വിവിധ പാർട്ടികളുമായി ആ സംസ്ഥാനത്ത് ഒരു പ്രത്യേക മുന്നണി രൂപീകരിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നുണ്ട്. അവിടെ വലിയ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാകും, ഗോവയിലും ഉടൻ തന്നെ ഒരു അത്ഭുതം സംഭവിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, സഞ്ജയ് റൗത്ത് പറഞ്ഞു.

എൻ‌സി‌പി- കോൺഗ്രസുമായി സേന സഖ്യമുണ്ടാക്കുന്നുവെന്ന് ആരോപിക്കുന്നവർ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നയിക്കുന്ന ഗോവ സർക്കാരും അഴിമതിക്കാരായ ഘടകങ്ങളുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്നും അത് ആ സംസ്ഥാനത്തെ ജനങ്ങളുമായി നന്നായി മുന്നോട്ട് പോകുന്നില്ലെന്നും സഞ്ജയ് റൗത്ത് പറഞ്ഞു.

Read more

ഗോവയിൽ മഹാരാഷ്ട്രയുടെ ആവർത്തനം നടത്താൻ ഞങ്ങൾ ശ്രമിക്കുമെന്ന് മുൻ ഗോവ ഉപമുഖ്യമന്ത്രി സർദേസായ് മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങൾ ഒരു പ്രാദേശിക പാർട്ടിയാണ്, മഹാരാഷ്ട്രയിൽ സംഭവിച്ചത് ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനങ്ങളിലും സംഭവിക്കണം എന്നാണ് ഞങ്ങളുടെ അഭിപ്രായം. ശിവസേന, എൻ‌സി‌പി, മറ്റ് പാർട്ടികൾ എന്നിവരുമായി ചേർന്ന് ശക്തമായ ഒരു മുന്നണി രൂപീകരിക്കും, സർദേസായ് കൂട്ടിച്ചേർത്തു.