സൊഹ്റാബുദ്ദീന്‍ കേസ്: ജഡ്ജിയുടെ മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദിന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പുതിയ അന്വേഷണം വേണമെന്ന് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. കേസില്‍ വിചാരണയ്ക്ക് മേല്‍നോട്ടം വഹിച്ച മുംബൈ സിബിഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യമാണെന്നും കേസില്‍ ആദ്യന്തം ഒത്തുതീര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ടെന്നു സംശയിക്കണമെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു. സ്വകാര്യ ചാനലിനോടു പ്രതികരിക്കവയൊണ് അദ്ദേഹം അമിത് ഷായെ പ്രതിരോധത്തിലാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്.

സൊഹ്‌റാബുദിന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദംകേട്ട ജസ്റ്റീസ് ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ ദൂരൂഹ മരണം അതീവഗൗരവമുള്ളതാണ്.നീതിന്യായവ്യവസ്ഥ ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണെന്നും അതിനാല്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കണം പുതിയ അന്വേഷണം നടക്കേണ്ടതെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

വിചാരണ സമയത്ത് അമിത് ഷാ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിന്റെ പേരില്‍ അദ്ദേഹത്തെ ശാസിച്ച ജഡ്ജിയെ സ്ഥലം മാറ്റിയതിനെ തുടര്‍ന്നാണ് 2014 ജൂണില്‍ ജസ്റ്റീസ് ലോയ സിബിഐ കോടതിയുടെ പ്രത്യേക ജഡ്ജിയായി സ്ഥാനമേല്‍ക്കുന്നത്.ഒക്ടോബര്‍ 31ന് നടന്ന വാദത്തില്‍ എന്തുകൊണ്ടാണ് അമിത് ഷാ ഹാജരാകാതിരുന്നതെന്ന്് ജസ്റ്റീസ് ലോയ വിചാരണവേളയില്‍ ചോദിച്ചിരുന്നു. അമിത് ഷാ സംസ്ഥാനത്തുണ്ടാവുന്ന സന്ദര്‍ഭങ്ങളിലൊക്കെ അദ്ദേഹത്തിന്റെ സാന്നിധ്യം കോടതിയില്‍ ഉറപ്പാക്കണമെന്നു പ്രതിഭാഗം അഭിഭാഷകനോടു ലോയ നിര്‍ദേശിച്ചു.

വിചാരണയ്ക്കിടെ 2014 ഡിസംബര്‍ ഒന്നിന് നാഗ്പുരില്‍വച്ചാണ് ജസ്റ്റീസ് ലോയ മരണപ്പെട്ടത്. കേസില്‍ അമിത് ഷായ്ക്ക് അനുകൂലമായി വിധി പറയുന്നതിനുവേണ്ടി അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മോഹിത് ഷാ തന്റെ സഹോദരന് നൂറു കോടി രൂപ കൈക്കൂലി വാഗ്ദാനം നല്‍കിയതായി ലോയയുടെ സഹോദരിയായ അനുരാധ ബിയാനി വെളിപ്പെടുത്തിയിരുന്നു. ജസ്റ്റീസ് ലോയയുടെ മരണത്തിനുശേഷം ജസ്റ്റീസ് എം.ബി. ഗോസാവിയാണ് സൊഹ്‌റാബുദിന്‍ കേസിന്റെ വിചാരണ കേള്‍ക്കുന്നതിനായി നിയമിക്കപ്പെട്ടത്. ഒരു മാസത്തിനുള്ളില്‍ പ്രതിഭാഗം വാദം അംഗീകരിച്ച ജസ്റ്റീസ് ഗോസാവി അമിത് ഷായെ കുറ്റവിമുക്തനാക്കി വിധി പറയുകയും ചെയ്തു.