ബി.ജെ.പി സര്‍ക്കാര്‍ ഭരണഘടനയെ തകിടം മറിക്കുന്നു; ഇന്ത്യയെ വീണ്ടെടുക്കാനാണ് കോണ്‍ഗ്രസിന്റെ പോരാട്ടമെന്ന് രാഹുല്‍ ഗാന്ധി

ബിജെപി സര്‍ക്കാര്‍ ഇന്ത്യയെ ചവച്ചരക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനാധിപത്യപരമായ സംവാദങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും സര്‍ക്കാര്‍ തകിടം മറിക്കുന്നു. ലോകത്ത് ഏറ്റവും നന്നായി ജനാധിപത്യം നിലനിര്‍ത്തുന്നത് ഇന്ത്യയാണ്. എന്നാല്‍ രാജ്യത്തെ ഭരണഘടന ഇപ്പോള്‍ ആക്രമിക്കപ്പെടുകയാണ് ഇന്ത്യയിലെ ജനാധിപത്യത്തിന് കോട്ടം തട്ടിയാല്‍ അത് ആഗോളതലത്തില്‍ പ്രതിഫലിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ലണ്ടനിലെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ഐഡിയാസ് ഫോര്‍ ഇന്ത്യ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്ന അജണ്ടകള്‍, മാധ്യമ സ്വാതന്ത്ര്യം, കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളികള്‍ എന്നിവയെ കുറിച്ചും രാഹുല്‍ സംസാരിച്ചു. ഇന്ത്യയെന്നാല്‍ രാജ്യത്തെ ജനങ്ങളാണെന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. എന്നാല്‍ ആര്‍എസ്എസും ബിജെപിയും ഭൂമി ശാസ്ത്രപരമായാണ് ഇന്ത്യയെ കാണുന്നത്. മാധ്യമങ്ങള്‍ക്ക് മേല്‍ ബിജെപിക്ക് നൂറ് ശതമാനം നിയന്ത്രണമുണ്ട്. ജനങ്ങളിലേക്ക് ഇറങ്ങിചെല്ലാന്‍ ആര്‍ എസ് എസിന് സംവിധാനവുമുണ്ട്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഇത്തരം സംവിധാനങ്ങള്‍ കോണ്‍ഗ്രസിനും ആവശ്യമാണ്. ഇന്ത്യയെ വീണ്ടെടുക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് പോരാട്ടം. പ്രത്യയ ശാസ്ത്രപരമായ പോരാട്ടമാണ് തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും തുല്യത എന്നതാണ് കോണ്‍ഗ്രസിന്റെ ആശയം. ജനങ്ങള്‍ പരസ്പരം വിട്ടുവീഴ്ച ചെയ്യുന്നതില്‍ തങ്ങള്‍ വിശ്വസിക്കുന്നു. ബിജെപിയും ആര്‍എസ്എസും ചിലര്‍ക്കുമാത്രമായി ആനുകൂല്യങ്ങള്‍ നല്‍കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടി വിഭാഗീയതയ്‌ക്കെതിരെ പോരാടുകയാണെന്നും രാഹുല്‍ സൂചിപ്പിച്ചു. തിരഞ്ഞെടുപ്പ് പരാജയങ്ങള്‍, കൂറുമാറ്റങ്ങള്‍, ആഭ്യന്തര കലഹങ്ങള്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് പൊരുതുകയാണ്. ബിജെ പിക്കെതിരെ എല്ലാവരേയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more

ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെ അമേരിക്ക ചൂണ്ടിക്കാണിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനും രാഹുല്‍ മറുപടി നല്‍കി. ഇന്ത്യയില്‍ ധ്രുവീകരണമുണ്ടെന്ന് യുഎസ് പറഞ്ഞു തരേണ്ട ആവശ്യമില്ല. കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ധ്രുവീകരണത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സീതാറാം യെച്ചൂരി, സല്‍മാന്‍ ഖുര്‍ഷിദ്, തേജ്വസി യാദവ്, മഹുവ മൊയ്ത്ര, മനോജ് ഝാ തുടങ്ങിയവരും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.