ശിവസേനക്കും ബി.ജെ.പിക്കുമാണ് മാൻഡേറ്റ്, അവർ സർക്കാർ ഉണ്ടാക്കട്ടെ: പവാർ

മഹാരാഷ്ട്രയില്‍ ശിവസേനയും ബി.ജെ.പിയും സര്‍ക്കാരുണ്ടാക്കണമെന്ന നിര്‍ദ്ദേശവുമായി എന്‍.സി.പി നേതാവ് ശരദ് പവാര്‍ വീണ്ടും രംഗത്ത്. ബി.ജെ.പിക്കും ശിവസേനയ്ക്കുമാണ് സർക്കാർ രൂപീകരിക്കാൻ ജനവിധി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആര്‍.പി.ഐ നേതാവും കേന്ദ്ര മന്ത്രിയുമായ രാംദാസ് അതാവലെയുമായി സംസാരിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടാണ് പവാര്‍ ഇക്കാര്യം പറഞ്ഞത്.

‘ബി.ജെ.പിയും ശിവസേനയും അധികം വൈകാതെ സ്ഥിരതയുള്ള ഒരു സര്‍ക്കാരുണ്ടാക്കണം. അതിന് താമസം വരുന്നത് സംസ്ഥാനത്തെ പൊതുവിലും പ്രത്യേകിച്ച് സാമ്പത്തികമായും ബാധിക്കും. ഞാനും അതാവലെയും ഈ കാര്യമാണു സംസാരിച്ചത്.’- അദ്ദേഹം പറഞ്ഞു.

ശിവസേനയുമായി സഖ്യമുണ്ടാക്കാനുള്ള സാദ്ധ്യതകള്‍ പവാര്‍ നേരത്തേ തള്ളിയിരുന്നു. പ്രതിപക്ഷത്തിരിക്കാനുള്ള സീറ്റുകള്‍ മാത്രമാണു തങ്ങള്‍ക്കു കിട്ടിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം കൊണ്ടുവരാനുള്ള പദ്ധതിയാണ് ബി.ജെ.പിക്കുള്ളതെന്ന് എന്‍.സി.പി നേതാവ് നവാബ് മാലിക് നേരത്തേ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ ആലോചിക്കുകയാണ്. രാഷ്ട്രപതി ഭരണം നടപ്പാക്കി സംസ്ഥാനത്തെ അപമാനിക്കുന്നത് ജനങ്ങള്‍ ക്ഷമിക്കില്ലെന്നും മാലിക് പറഞ്ഞു.

‘ഡല്‍ഹിയില്‍ ഇരുന്നു കൊണ്ട് നരേന്ദ്രമോദിയും അമിത് ഷായും മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. ഈ അപമാനിക്കല്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ ക്ഷമിക്കില്ല. മഹാരാഷ്ട്രയുടെ ചരിത്രം ഡല്‍ഹിക്കു മുമ്പില്‍ മുട്ടുമടക്കില്ല.’-നവാബ് മാലിക് പറഞ്ഞു.