'വിളിച്ചാൽ ആയിരംപേര് വരും, വർഗീയകലാപമുണ്ടാക്കും'; ഭക്ഷണത്തിന് പണം ചോദിച്ച ഹോട്ടലുടമയെ ഭീഷണിപ്പെടുത്തിയ മൂന്ന് ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

ചെന്നെയിൽ ഭക്ഷണം കഴിച്ചതിന് പണം ചോദിച്ച ഹോട്ടലുടമയെ, വർഗീയകലാപമുണ്ടാക്കും എന്ന് ഭീഷണിപ്പെടുത്തിയ മൂന്ന് ബി.ജെ.പി. പ്രവർത്തകർ അറസ്റ്റിൽ.  ബി.ജെ.പി ട്രിപ്ലിക്കന്‍ വെസ്റ്റ് മണ്ഡലം സെക്രട്ടറി ഭാസ്‌കര്‍, പ്രസിഡന്റ് പുരുഷോത്തമന്‍, ഇരുവരുടെയും സുഹൃത്ത് സൂര്യ എന്നിവരാണ് അറസ്റ്റിലായത്. ഐസ്ഹൗസ് മുത്തയ്യ സ്ട്രീറ്റിലുള്ള ഹോട്ടലിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.

മുഹമ്മദ് അബൂബക്കർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ കഴിഞ്ഞദിവസം രാത്രി ഏറെവൈകിയാണ് ഇവർ എത്തിയത്. മദ്യപിച്ചിരുന്ന സംഘം ചിക്കൻ ഫ്രൈഡ് റൈസ് നൽകാൻ ആവശ്യപ്പെട്ടു. കട അടയ്ക്കുകയാണെന്ന് ജീവനക്കാർ പറഞ്ഞെങ്കിലും മൂവർസംഘം അതുസമ്മതിക്കാതെ ബി.ജെ.പി. പ്രവർത്തകരാണെന്ന് പറഞ്ഞ് നിർബന്ധിച്ച് ഭക്ഷണം പാകം ചെയ്യിച്ചു.

പിന്നീട് ഭക്ഷണം കഴിച്ചതിന് ശേഷം ബിൽ നൽകിയപ്പോൾ പണം നൽകാൻ തയ്യാറായില്ല. അത് ചോദ്യം ചെയ്തതോടെ അബൂബക്കറിനെ സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. കേന്ദ്രമന്ത്രി അമിത് ഷായുടെ പേഴ്‌സണൽ സെക്രട്ടറിയെ വിളിക്കുമെന്നും താൻവിളിച്ചാൽ വരാൻ ആയിരംപേർ തയ്യാറായിരിക്കുകയാണെന്നും വർഗീയകലാപമുണ്ടാക്കുമെന്നും ഹോട്ടൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. അതോടെ അബൂബക്കർ പൊലീസിനെ വിളിച്ചുവരുത്തി.

സ്ഥലത്തെത്തിയ ഐസ്ഹൗസ് പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബി.ജെ.പി. നേതാക്കളാണെന്ന പേരിൽ പണം നൽകാതെ ട്രിപ്ലിക്കേനിലും ഐസ്ഹൗസിലുമുള്ള ഹോട്ടലുകളിൽ നിന്ന് ഇവർ ഭക്ഷണം കഴിക്കുന്നത് പതിവായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതേ കടയിൽ നിന്ന് കഴിഞ്ഞയിടെ 850 രൂപയ്ക്ക് ഭക്ഷണം കഴിച്ചിട്ട് പണം നൽകാതെ പോയിരുന്നു. ഈ സംഭവത്തിൽ അബൂബക്കർ നൽകിയ പരാതിയിലാണ് പുരുഷോത്തമനെയും ഭാസ്കറെയും അറസ്റ്റ് ചെയ്തത്‌. ഒളിവിലുള്ള സൂര്യയ്ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രതികളെ ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Read more