ഇ.വി.എം തകരാറിലായതിന് പിന്നിൽ ബി.ജെ.പി സർക്കാർ, 55 ബൂത്തുകളിലെ പോളിംഗ് റദ്ദാക്കണമെന്ന് ആർ.ജെ.ഡി

ബിഹാർ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം പുരോഗമിക്കവേ 55 ബൂത്തുകളിലെ പോളിംഗ് റദ്ദാക്കണമെന്ന് ആവശ്യവുമായി ആർ.ജെ.ഡി സ്ഥാനാർത്ഥി. ജാമുയി നിയമസഭാ മണ്ഡലത്തിലെ ആർ.ജെ.ഡി സ്ഥാനാർത്ഥി വിജയ് പ്രകാശാണ് ആവശ്യവുമായി രംഗത്തെത്തിയത്.

ജാമുയിയിലെ ഈ പോളിംഗ് ബൂത്തുകളിലെ ഇവിഎമ്മുകൾ മാറ്റി സ്ഥാപിച്ചിട്ടും പ്രവർത്തിക്കുന്നില്ലെന്ന് വിജയ് പ്രകാശ് പറഞ്ഞു. ഇവി‌എമ്മുകൾ‌ പ്രവർത്തിക്കാത്തതിന്‌ ആർ‌ജെ‌ഡി സ്ഥാനാർത്ഥി കേന്ദ്ര സർക്കാരിനെയും ബിജെപിയെയും കുറ്റപ്പെടുത്തി.

മുൻ ഷൂട്ടിംഗ് താരവും മുൻ കേന്ദ്രമന്ത്രി ദിഗ്‌വിജയ് സിംഗിന്റെ മകളുമായ ബിജെപി സ്ഥാനാർത്ഥി ശ്രേയസി സിംഗിനെതിരെയാണ് ആർ‌ജെഡിയുടെ വിജയ് പ്രകാശ് മത്സരിക്കുന്നത്. ദളിത്, മുസ്ലം വിഭാഗങ്ങൾക്ക് നിർണായക സ്വാധീനമുള്ള സീറ്റിലെ സിറ്റിംഗ് എം.എൽ.എയാണ് വിജയ് പ്രകാശ്.

കോവിഡ് പകർച്ചവ്യാധിയുടെ സമയത്ത് നടക്കുന്ന ആദ്യത്തെ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പാണിത്. 16 ജില്ലകളിലെ 71 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നത്.