പോളിംഗ് ബൂത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ തൃണമൂല്‍ കോണ്‍ഗ്രസ് വനിതാപ്രവര്‍ത്തകര്‍ പുറത്താക്കി, കരഞ്ഞു കൊണ്ട് ബൂത്ത് വിട്ട് ഭാരതി ഘോഷ്; വാഹനങ്ങള്‍ക്ക് നേരെയും ആക്രമണം

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ പശ്ചിമ ബംഗാളില്‍ സംഘര്‍ഷം. ഘാട്ടിലില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഭാരതി ഘോഷിനെതിരെ പോളിംഗ് സ്റ്റേഷനില്‍ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തെത്തി. ഘോഷിന്റെ വാഹനങ്ങള്‍ ആക്രമിക്കുകയും ചെയ്തു.

പോളിംഗ് ഏജന്റുമൊത്ത് ബൂത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ഭാരതി ഘോഷിനെ തൃണമൂല്‍ കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ പുറത്താക്കുകയായിരുന്നു. കരഞ്ഞു കൊണ്ടാണ് ഭാരതി ഘോഷ് ബൂത്ത് വിട്ടത്. അവിടെ നിന്നും മറ്റൊരു പോളിംഗ് സ്റ്റേഷനിലേയ്ക്ക് പോയ ഭാരതി ഘോഷിനെ അവിടെ നിന്നും പുറത്താക്കി.

“ഞാന്‍ ഒരു സ്ഥാനാര്‍ത്ഥിയാണ്. ഏതു സമയത്തും എനിക്ക് പോളിംഗ് ബൂത്തില്‍ പ്രവേശിക്കാനുള്ള അവകാശമുണ്ട്. എന്നെ തടയാന്‍ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിതമായി ആക്രമണം നടത്തുകയാണ്”- ഭാരതി ഘോഷ് പറഞ്ഞു.


കശ്പൂരിനടുത്ത് ഭാരതി ഘോഷിന്റെ വാഹനം ആക്രമിക്കുകയും ഗണ്‍മാന് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. അക്രമണത്തിനിടെ ഭാരതി ഘോഷിന്റെ അംഗരക്ഷകന്റെ വെടിയേറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പരിക്കേറ്റു.

അതേസമയം, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബൂത്തില്‍ വീഡിയോ എടുക്കാന്‍ ഭാരതി ഘോഷ് ശ്രമിച്ചുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.