അഭിനയ പരിശീലനത്തിന് ലൈംഗിക മുറ; പീഡന ആരോപണത്തെ തുടർന്ന് നാടകകൃത്ത് സുദിപ്റ്റോ ചാറ്റർജി അറസ്റ്റിൽ, ഇന്ന് കോടതിയിൽ ഹാജരാക്കും

വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ചതിനും പീഡിപ്പിച്ചതിനും ബംഗാളി നടനും നാടകകൃത്തും അധ്യാപകനുമായ സുദിപ്റ്റോ ചാറ്റർജിയെ ഒക്ടോബർ 18 ന് ഉച്ചയോടെ അറസ്റ്റ് ചെയ്തു. രണ്ട് സ്ത്രീകളുടെ പരാതിയെ തുടർന്ന് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

ഒക്ടോബർ 16, 17 തീയതികളിൽ ഏഞ്ചല മൊണ്ടാൽ, ശ്രബസ്തി ഘോഷ്, രാജേശ്വരി പോൾ എന്നിവർ ആദ്യം സോഷ്യൽ മീഡിയയിൽ തങ്ങൾക്ക് സുദിപ്റ്റോ ചാറ്റർജിയിൽ നിന്നും നേരിട്ട പീഡനത്തെക്കുറിച്ച് ആരോപണം ഉന്നയിച്ചിരുന്നു. ഏഞ്ചലയും രാജേശ്വരിയും നിയമനടപടി സ്വീകരിക്കാൻ തീരുമാനിക്കുകയും ഒക്ടോബർ 18 ന് കൊൽക്കത്ത പോലീസിന് പരാതി നൽകുകയും ചെയ്തു. ഏഞ്ചല ഫൂൾബാഗൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ രാജേശ്വരി ബെലിയഘട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകി എന്ന് എഡ്‌എക്സ് ലൈവ് റിപ്പോർട്ട് ചെയ്തു. സുദിപ്റ്റോയെ ബെലിയാഗട്ടയിലെ വസതിയിൽ നിന്ന് ഉച്ചയോടെ അറസ്റ്റുചെയ്തു. ഇന്ന് സിയാൽഡയിലെ ജില്ലാ കോടതിയിൽ ഹാജരാക്കും.

സുദിപ്റ്റോ തന്നെ നാടക വിദ്യകൾ പഠിപ്പിക്കുകയെന്ന വ്യാജേന വിരലുകൊണ്ട് ഗൂഹ്യ ഭാഗത്ത് പീഡിപ്പിച്ചതായി ഏഞ്ചല പറഞ്ഞു, സുദിപ്റ്റോ ചാറ്റർജി അധ്യാപകനായ ഒരു കോളേജിലെ വിദ്യാർത്ഥിനിയാണ് ഏഞ്ചല. “അദ്ദേഹം എന്നെ സ്പർശിക്കാൻ തുടങ്ങി, ഡയലോഗുകൾ പറയുമ്പോൾ അയാളുടെ സ്പർശനത്തോട് പ്രതികരിക്കാൻ എന്നോട് ആവശ്യപ്പെട്ടു. തുടർന്ന് ഒരു മുന്നറിയിപ്പില്ലാതെ അദ്ദേഹം വിരലുകൊണ്ട് യോനിയിൽ പ്രവേശിച്ചു, സംഭാഷണങ്ങൾ ഉച്ചത്തിൽ ഉച്ചരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.” ഏഞ്ചല പറഞ്ഞു.

ഫേസ്ബുക്കിൽ തന്റെ അനുഭവത്തെക്കുറിച്ച് ഏഞ്ചല എഴുതിയപ്പോൾ, ശ്രബസ്തിയും രാജേശ്വരിയും ഏതാണ്ട് സമാനമായ അനുഭവ സാക്ഷ്യവുമായി മുന്നോട്ട് വന്ന് ഏഞ്ചെല്ല പറഞ്ഞത് സത്യമാണെന്ന് സ്ഥിരീകരിച്ചു.

തനിക്കെതിരായ ആരോപണങ്ങളെ സുദിപ്റ്റോ തെറ്റാണെന്നും ദുഷിച്ചതാണെന്നും പറഞ്ഞെങ്കിലും സംഭവം നിഷേധിച്ചില്ല. ഹെറിറ്റേജ് അക്കാദമിയിൽ നിന്നും അദ്ദേഹം രാജിവച്ചു, ഇവിടെയാണ് ഏഞ്ചല വിദ്യാർത്ഥിയും സുഡിപ്റ്റോ അദ്ധ്യാപകനുമായി പ്രവർത്തിച്ചിരുന്നത്. “ഈ ആരോപണം എന്നെ ഞെട്ടിച്ചു. അഭിനയം പരിശീലിപ്പിക്കുന്നതിന് വളരെക്കാലമായി ഞാൻ ഈ രീതി ഉപയോഗിക്കുന്നുണ്ട്, പക്ഷേ ആരും ഇതുവരെ ഇത്തരം വ്യാജവും വികൃതവുമായ ആരോപണം ഉന്നയിച്ചിട്ടില്ല,” അദ്ദേഹം ആനന്ദബസാർ പത്രികയോട് പറഞ്ഞു. കൗമാരപ്രായത്തിൽ നാടക വിദഗ്ധനായ അജിതേഷ് ബന്ദിയോപാധ്യായയിൽ നിന്നാണ് ഈ വിദ്യയെക്കുറിച്ച് പഠിച്ചതെന്ന് അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.