ബംഗാൾ "നിയമവിരുദ്ധ ബോംബ് നിർമ്മാണത്തിന്റെ കേന്ദ്രം": അൽ ഖ്വയ്ദ ഭീകരരുടെ അറസ്റ്റിൽ പ്രതികരിച്ച് ഗവർണർ

പശ്ചിമ ബംഗാൾ നിയമവിരുദ്ധമായ ബോംബ് നിർമ്മാണത്തിന്റെ കേന്ദ്രമായി മാറിയിട്ടുണ്ടെന്നും ക്രമസമാധാനത്തിലെ അപകടകരമായ തകർച്ചയുടെ ഉത്തരവാദിത്വത്തിൽ നിന്ന് രക്ഷപ്പെടാൻ സംസ്ഥാന ഭരണകൂടത്തിന് കഴിയില്ലെന്നും ഗവർണർ ജഗദീപ് ധൻഖർ ശനിയാഴ്ച പറഞ്ഞു.

പശ്ചിമ ബംഗാളിലെ മുർഷിദാബാദിലെയും കേരളത്തിലെ എറണാകുളത്തെയും വിവിധ സ്ഥലങ്ങളിൽ നിന്ന് അൽ-ഖ്വയ്ദയുടെ പാകിസ്ഥാൻ സ്പോൺസർ ചെയ്ത മൊഡ്യൂളുമായി ബന്ധപ്പെട്ട ഒമ്പത് തീവ്രവാദികളെ ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) ശനിയാഴ്ച അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ഗവർണറുടെ പരാമർശം.

“ജനാധിപത്യത്തെ തകർക്കാൻ സാദ്ധ്യതയുള്ള അനധികൃത ബോംബ് നിർമ്മാണത്തിന്റെ കേന്ദ്രമായി സംസ്ഥാനം മാറിയിരിക്കുന്നു. മുഖ്യമന്ത്രി മമത ബാനർജിയുടെ പൊലീസ് രാഷ്ട്രീയ ദൗത്യങ്ങൾ ചെയ്യുന്നതിലും പ്രതിപക്ഷത്തിനെതിരെ പ്രവർത്തിക്കുന്നതിന്റെ തിരക്കിലുമാണ്. ക്രമസമാധാനത്തിലെ ഈ ഭയാനകമായ ഇടിവിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് രക്ഷപ്പെടാൻ പൊലീസിന് കഴിയില്ല,” ധൻഖർ ട്വീറ്റ് ചെയ്തു.

സ്റ്റേറ്റ് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയാണെന്നും അദ്ദേഹത്തിന്റെ ഒന്നുമറിഞ്ഞില്ലെന്ന നിലപാട് വളരെ അസ്വസ്ഥത ഉളവാക്കുന്നതാണെന്നും ഗവർണർ ആരോപിച്ചു. “പൊതുവിൽ പൊലീസുകാരുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു- അവർ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നു. എന്നാൽ ഉന്നതസ്ഥാനങ്ങളിൽ ഉള്ള കരുതലില്ലാത്ത രാഷ്ട്രീയമായി നയിക്കപ്പെടുന്നവരാണ് പ്രശ്‌നം,” ധൻഖർ മറ്റൊരു ട്വിറ്റർ പോസ്റ്റിൽ പറഞ്ഞു.