അസമിലും ബംഗാളിലും ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്; നിരോധനാജ്ഞ തുടരുന്ന നന്ദിഗ്രാമില്‍ കനത്ത സുരക്ഷ

ബംഗാളിലും അസമിലും ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്. മുഖ്യമന്ത്രി മമത ബാനർജിയും ബിജെപിയുടെ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാമിലെ പോരാട്ടം നിർണായകമാണ്. നിരോധനാജ്ഞ തുടരുന്ന നന്ദിഗ്രാമില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അസമില്‍ ഡെപ്യൂട്ടി സ്പീക്കറും 3 മന്ത്രിമാരും രണ്ടാംഘട്ടത്തില്‍ മത്സര രംഗത്തുണ്ട്.

7 മണി മുതല്‍ വൈകീട്ട് 6 മണിവരെയാണ് ബംഗാളിലും അസമിലും വോട്ടെടുപ്പ്. ആദ്യ ഘട്ടത്തില്‍ അക്രമപരമ്പര തന്നെ അരങ്ങേ റിയ ബംഗാളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 355 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. ആദ്യഘട്ട വോട്ടെടുപ്പിൽ ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 800 കമ്പനി കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. സൌത്ത് 24 പർഗാന, പർബ, മേദിനിപൂർ ജില്ലകളിലായുള്ള 33 മണ്ഡങ്ങളിലേക്കായി 171 സ്ഥാനാർത്ഥികളാണുള്ളത്.

ടിഎംസി വിട്ട സുവേന്ദു അധികാരിയെ വെച്ചു തന്നെ മമത ബാനർജിയെ നേരിടാനും നന്ദിഗ്രാം പിടിക്കാനുമാണ് ബിജെപി നീക്കം.

അസമില്‍ 13 ജില്ലകളില്‍ നിന്നായി 345 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ മത്സരിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കർ അമിനുല്‍ ഹഖ് ലസ്കർ, മന്ത്രിമാരായ പിയുഷ് ഹസാരിക, പരിമള്‍ ശുക്ല, ഭബേഷ് കാലിത എന്നിവരും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നു. ബിജെപി വിട്ട് എത്തിയ മുന്‍മന്ത്രി സം റോങ് – താങാണ് കോണ്‍ഗ്രസില്‍ നിന്നുള്ള പ്രമുഖ സ്ഥാനാർത്ഥി.