ഉത്തര്‍പ്രദേശിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ നവജാത ശിശുവിനെ നായ കടിച്ചുകൊന്നു

ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ കയറിയ നവജാത ശിശുവിനെ നായ കടിച്ചു കൊന്നു. ആവാസ് വികാസ് കോളനിയിലെ സ്വകാര്യ ആശുപത്രിയായ ആകാശ് ഗംഗയില്‍ രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

രവികുമാര്‍ എന്നയാളുടെ കുഞ്ഞിനെയാണ് നായ കടിച്ച് കൊന്നത്. രവികുമാറിന്റെ ഭാര്യയെ പ്രസവത്തിനായി ആകാശ് ഗംഗാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയ കഴിഞ്ഞ് കുട്ടി പിറന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഏതാനും മിനിറ്റുകള്‍ക്കകം കുട്ടിയെ നായ കടിച്ചുകൊല്ലുകയായിരുന്നു.

ഓപ്പറേഷന്‍ തിയേറ്ററില്‍ നായ കടന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് രവികുമാര്‍ ഓടിച്ചെന്നപ്പോള്‍ രക്തത്തില്‍ കുളിച്ച് നിലത്ത് കിടക്കുന്ന നവജാത ശിശുവിനെയാണ് കണ്ടത്. കുട്ടിയുടെ നെഞ്ചിലും കണ്ണിലും കടിയേറ്റിരുന്നു.

സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ജില്ലാ മജിസ്ട്രേറ്റ് മാനവേന്ദ്ര സിംഗ് അറിയിച്ചു.

എന്നാല്‍ മരിച്ചനിലയിലാണ് കുഞ്ഞ് പിറന്നതെന്ന് ആശുപത്രി ഉടമ വിജയ് പട്ടേല്‍ പ്രതികരിച്ചു. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍, ആശുപത്രി ഉടമ തുടങ്ങിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.