പാകിസ്ഥാനിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നയിക്കുന്ന ‘ആസാദി മാർച്ചി’ൽ സംഘർഷം. രാജ്യ തലസ്ഥാനത്ത് പ്രതിഷേധ മാർച്ച് നടത്താമെന്ന് പാക് സുപ്രീം കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയതിനു പിന്നാലെയാണു പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) നേതാവ് ഇമ്രാൻ ഖാൻ നയിക്കുന്ന മാർച്ച് ഇസ്‌ലാമബാദിലേക്കെത്തിയത്. ഇതോടെ രാത്രിയിൽ വൻ ഗതാഗത തടസമുണ്ടായി.
ഇസ്‌ലാമാബാദിലെ എച്ച്-9 സെക്ടറിലെ ഗ്രൗണ്ടിൽ റാലി നടത്താനായിരുന്നു സുപ്രീം കോടതി അനുമതി നൽകിയതെങ്കിലും ഡി-ചൗക്കിൽ ഒത്തുചേരാൻ ഇമ്രാൻ ഖാൻ അനുയായികൾക്ക് നിർദേശം നൽകുകയായിരുന്നു. പിടിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിൽനിന്ന് സർക്കാരിനെ സുപ്രീം കോടതി വിലക്കുകയും ചെയ്തു.
മാർച്ച് ഇസ്‌ലാമാബാദിലേക്കു കടക്കുന്നതിന് മുൻപ് പഞ്ചാബ്, ലാഹോർ, കറാച്ചി എന്നിവിടങ്ങളിൽ പാർട്ടി പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ലാഹോറിലെ ലിബർട്ടി ചൗക്കിൽ ഇമ്രാൻ ഖാനെ പിന്തുണച്ചെത്തിയ ജനക്കൂട്ടത്തിനു നേരേ പൊലീസ് പ്രകോപനമില്ലാതെ വെടിയുതിർത്തതായി പിടിഐ ആരോപിച്ചു. ഇമ്രാൻ ഖാന്റെ അനുയായികൾ ഒരു മെട്രോ സ്റ്റേഷൻ കത്തിച്ചു. മറ്റ് നഗരങ്ങളിലും സമാനമായ രീതിയിൽ അക്രമങ്ങൾ നടത്തി. പ്രതിഷേധക്കാർ മരങ്ങൾക്കും വാഹനങ്ങൾക്കും തീയിട്ടതായി പാകിസ്ഥാൻ പൊലീസ് അറിയിച്ചു.
اسلام آباد چائنہ چوک کے قریب میٹرو اسٹیشن کو پی ٹی آئی کے ورکرز نے آگ لگا دی pic.twitter.com/OA89CNlGLu
— Ihtesham Afghan (@IhteshamAfghan) May 25, 2022
പലയിടങ്ങളിലും പാർട്ടി പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സുപ്രീം കോടതി ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളും സർക്കാർ കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്ന തലസ്ഥാന നഗരിയിലെ ‘റെഡ് സോൺ’സംരക്ഷിക്കുന്നതിനും രാജ്യത്ത് ക്രമസമാധനം ഉറപ്പ് വരുത്തുന്നതിനുമായി ഇസ്‌ലാമബാദിൽ സൈന്യത്തെ വിന്യസിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Told you guys KP imran khan ka GHQ hai.pic.twitter.com/gLgYU5wUsy
— Mr Shelby ™ (@Farrukh_Shahzad) May 25, 2022
Read more
സർക്കാരുമായി ഒത്തുതീർപ്പിനില്ലെന്നും പാകിസ്ഥാനിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തുന്നതു വരെ ഇസ്‌ലാമബാദിൽ അനുയായികൾക്കൊപ്പം തുടരുമെന്നും ഇമ്രാൻ ഖാൻ അറിയിച്ചു. സംഘർഷം വ്യാപിച്ചതോടെ നിരവധി പിടിഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധ മാർച്ചിലേക്ക് ഇമ്രാൻ അനുയായികൾ ആയുധങ്ങളുമായാണ് എത്തിയതെന്നു പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ പാർട്ടിയായ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്–നവാസ് (പിഎംഎൽ–എൻ) ആരോപിച്ചു.