പണം നല്‍കിയാല്‍ സര്‍ക്കാര്‍ ജോലി ഉറപ്പ്; ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കോടികള്‍ തട്ടി ബി.ജെ.പി നേതാവ്; ഇരയായവര്‍ സംഘടിച്ചപ്പോള്‍ യുവതി അറസ്റ്റില്‍

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ ബിജെപി വനിത നേതാവ് പൊലീസ് പിടിയില്‍. അസമിലെ കര്‍ബി ആംഗ്ലോങ് ജില്ലയിലെ ബിജെപി നേതാവായ മൂണ്‍ ഇംഗ്ടിപി ആണ് പിടിയിലായത്. ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഒന്‍പത് കോടിയോളം രൂപയാണ് ഇവര്‍ തട്ടിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കര്‍ബി ആംഗ്ലോംഗ് ഓട്ടോണമസ് കൗണ്‍സില്‍ ചീഫ് എക്സിക്യൂട്ടീവ് അംഗം തുലിറാം റോങ്ഹാങ് മുതല്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വരെയുള്ള ഭരണകക്ഷിയായ ബിജെപി നേതാക്കളുമായി തനിക്ക് അടുപ്പമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമുള്ള ചിത്രവും ഇവര്‍ തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ട്.

വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു മൂണ്‍ ഇംഗ്ടിപി യുവാക്കളില്‍ നിന്നും പണം തട്ടിയത്. കര്‍ബി ആംഗ്ലോങ് ജില്ലയിലെ ബിജെപിയുടെ കിസാന്‍ മോര്‍ച്ചയുടെ സെക്രട്ടറിയായിരുന്നു മൂണ്‍ ഇംഗ്ടിപി. ഈ പദവി ഉപയോഗിച്ചും ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇവര്‍ അറസ്റ്റിലായതിന് പിന്നാലെ നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പാര്‍ട്ടി ഇവര്‍ക്കെതിരെ നടപടി എടുക്കുകയും ബിജെപിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്.

Read more

നിയമനം ഉറപ്പ് പറഞ്ഞ തീയതി കഴിഞ്ഞിട്ടും നിയമന ഉത്തരവ് വരാഞ്ഞതോടെ ഉദ്യോഗാര്‍ത്ഥികള്‍ ഇവര്‍ക്കെതിരെ തിരിയുകയായിരുന്നു. നല്‍കിയ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ അഅതിന് തയാറായില്ല. തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികളില്‍ ചിലര്‍ ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൂണ്‍ ഇംഗ്ടിപിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂണ്‍ ഇംഗ്ടിപിക്കെതിതിരെ നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് നയന്‍ ബര്‍മാന്‍ വ്യക്തമാക്കി.