കുട്ടികള്‍ രണ്ടില്‍ കൂടുതലുണ്ടോ? എങ്കില്‍ സര്‍ക്കാര്‍ ജോലിയില്ല

കുട്ടികളുടെ എണ്ണം രണ്ടില്‍ കൂടുതലാണെങ്കില്‍ സര്‍ക്കാര്‍ ജോലി ലഭിക്കില്ലെന്ന് അസം സര്‍ക്കാര്‍. തിങ്കളാഴ്ച വൈകിട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിലവില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളവരും രണ്ട് കുട്ടികള്‍ എന്ന നിബന്ധന പാലിച്ച് മാതൃകയാകണമെന്നും ഉത്തരവില്‍ പറയുന്നു.

2021 ജനുവരി ഒന്നു മുതലാകും ഈ നിബന്ധന നിലവില്‍ വരുക. രണ്ട് വര്‍ഷം മുമ്പാണ് ജനസംഖ്യാനയം നിയമസഭ പാസാക്കിയത്.

പുതിയ ഭൂനയവും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഭൂരഹിതരായവര്‍ക്ക് 43,200 ചതുരശ്ര അടി ഭൂമി വീതം കൃഷിക്കായും പകുതി സ്ഥലം ഭവന നിര്‍മ്മാണത്തിനായും അനുവദിക്കും. 15 വര്‍ഷത്തേക്ക് സ്ഥലം വില്‍ക്കരുത് എന്ന ഉപാധിയോടെയാണ് ഭൂമി അനുവദിക്കുക. ബസ് യാത്രാക്കൂലിയില്‍ 25 ശതമാനം വര്‍ദ്ധന വരുത്താനും മന്ത്രിസഭ തീരുമാനിച്ചു.