'വിധിക്ക് സ്റ്റേ ഇല്ലാത്തതിനാൽ ഉടൻ ശബരിമലയ്ക്ക് പുറപ്പെടും’; തൃപ്തി ദേശായി

ശബരിമല യുവതീപ്രവേശനത്തിന് സുപ്രീം കോടതി സ്‌റ്റേ നൽകാത്ത സാഹചര്യത്തിൽ ഉടൻ മലയ്ക്ക് പുറപ്പെടുമെന്ന് സാമൂഹിക പ്രവർത്തക തൃപ്തി ദേശായി. പുനഃപരിശോധനാ ഹർജികൾ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടെങ്കിലും യുവതി പ്രവേശനത്തിന് സുപ്രീം കോടതി സ്‌റ്റേ നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് തൃപ്തിയുടെ പ്രതികരണം.

ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ തൃപ്തി ദേശായി ശബരിമല ദർശനത്തിന് പുറപ്പെട്ടിരുന്നു. പ്രതിഷേധത്തെ തുടർന്ന് ദർശനം നടത്താതെ തൃപ്തിക്ക് മടങ്ങേണ്ടി വന്നിരുന്നു.

ശബരിമല പുനഃപരിശോധനാ ഹർജികൾ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. മതത്തിന്റെ കാര്യത്തിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. വിശദമായ വാദം കേട്ട ശേഷമാണ് നടപടിയെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. വിഷയം ശബരിമലയിൽ മാത്രം ഒതുങ്ങുന്നില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

മൂന്ന് ജഡ്ജിമാർ വിശാല ബെഞ്ചിന് വിടുന്നതിനെ അനുകൂലിച്ചപ്പോൾ രണ്ട് പേർ എതിർത്തു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, എ.എം. ഖാൻവിൽക്കർ, ഇന്ദു മൽഹോത്ര എന്നിവരാണ് ഏഴംഗ ബെഞ്ചിന് വിടുന്ന നടപടിയെ അനുകൂലിച്ചത്. ആർ.എഫ്. നരിമാനും ഡി.വൈ. ചന്ദ്രചൂഡും നടപടിയെ ശക്തമായി എതിർത്തു. അൻപത്തിയാറ് പുനഃപരിശോധനാ ഹർജികൾ അടക്കം അറുപത് ഹർജികളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്.