സുഷമയും ജെയ്റ്റ്‌ലിയും: ബി.ജെ.പിക്ക് നഷ്ടമായത് രണ്ട് ജനകീയമുഖങ്ങളെ

രണ്ട് നേതാക്കളുടെ അപ്രതീക്ഷിത മരണങ്ങളിലൂടെ ബി.ജെ.പിക്ക് നഷ്ടമായത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രണ്ട് സൗമ്യ മുഖങ്ങളെക്കൂടിയാണ്. ബി.ജെ.പി ഉയര്‍ത്തുന്ന തീവ്ര ഹിന്ദുത്വ നിലപാടുകള്‍ക്ക് അതീതമായി സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിച്ചിരുന്നവരായിരുന്നു സുഷമ സ്വരാജും ഏറെക്കുറെ അരുണ്‍ ജെയ്റ്റ്‌ലിയും.

ആര്‍എസ്എസിലൂടെ കടന്നു വന്നവരായിരുന്നു ബിജെപിയിലെ ഭൂരിപക്ഷം നേതാക്കളെങ്കിലും എബിവിപിയിലൂടെ വന്ന് പാര്‍ട്ടിയുടെ മുന്‍നിരനേതാവായി മാറിയ ചരിത്രമാണ് ജെയ്റ്റ്‌ലിയുടേത്. ദേശീയരാഷ്ട്രീയത്തിലെ എല്ലാ നേതാക്കളോടും അടുത്ത സൗഹൃദം പുലര്‍ത്തിയ ജെയ്റ്റലി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആധുനികമുഖവും സൗമ്യസാന്നിധ്യവുമായിരുന്നു.

ലാഹോറില്‍ നിന്ന് ഇന്ത്യയിലെത്തിയ കുടുംബമായിരുന്നു അരുണ്‍ ജയ്റ്റ്ലിയുടെത്. അടിയന്തരാവസ്ഥക്കാലത്ത് ഡ്ല്‍ഹി യുണിവേഴ്സിറ്റിയില്‍ എബിവിപിയുടെ നേതാവായി. വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചതിന് 19 മാസം ജയിലിലായതാണ് ജെയ്റ്റ്‌ലിയുടെ രാഷ്ട്രീയ ജീവിത്തിലെ നിര്‍ണ്ണായക വഴിത്തിരിവ്.

മോദിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു അദ്ദേഹം. ഗുജറാത്ത് വംശഹത്യയെ തുടര്‍ന്ന് വിവാദം കൊടുമ്പിരിക്കൊണ്ടുന്ന സമയം. അന്ന് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മോദിയെ മാറ്റണമെന്ന് അന്നത്തെ പ്രധാനമന്ത്രി എ.ബി വാജ്‌പേയി തീരുമാനമെടുത്തെങ്കിലും, മറ്റു നേതാക്കളെ സ്വാധീനിച്ച് മോദിയെ നിലനിര്‍ത്തുന്നതില്‍ വലിയ പങ്കാണ് ജയ്റ്റ്‌ലി വഹിച്ചത്.

പ്രതിസന്ധിയില്‍ കൂടെ നിന്ന ജയ്റ്റ്‌ലിയെ മോദി എന്നും കൂടെ നിറുത്തി. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ധനവകുപ്പും പ്രതിരോധ വകുപ്പും അദ്ദേഹം ഒന്നിച്ച് കൈകാര്യം ചെയ്തു. സര്‍ക്കാരിനെതിരെ റാഫേല്‍ അടക്കമുള്ള വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ ജയ്റ്റ്‌ലിയാണ് പ്രതിരോധിച്ച് നിന്നത്.

ബിജെപിയുടെ തീവ്ര ഹിന്ദുത്വത്തിന് സൗമ്യതയുടെ മൂടുപടമണിയിച്ച നേതാവായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി. അതു കൊണ്ടു തന്നെ തീവ്ര നയങ്ങള്‍ രൂപീകരിക്കുന്ന ഘട്ടങ്ങളില്‍ അവയെ ജനകീയമാക്കി അവതരിപ്പിക്കാന്‍ പോന്ന ജെയ്റ്റ്‌ലിയെ പോലെ ഒരു നേതാവിന്റെ വിടവാങ്ങല്‍ ബിജെപിക്ക് തീരാ നഷ്ടമെന്ന് തന്നെ വിലയിരുത്താം.