'രാജ്യം വിഭജിക്കുന്നത് ആരായാലും കുറ്റവാളിയാണ്'; ജവഹര്‍ലാല്‍ നെഹ്‌റുവിന് എതിരെ വിവാദ പരാമര്‍ശവുമായി പ്രഗ്യാ സിംഗ് ഠാക്കൂര്‍

ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി, എം.പി പ്രഗ്യാ സിംഗ് ഠാക്കൂര്‍. നെഹ്‌റു ക്രിമിനലാണെന്നായിരുന്നു പ്രഗ്യാ സിംഗിന്റെ പരാമര്‍ശം.

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ പ്രസ്താവനയെ പിന്തുണച്ച് കൊണ്ടായിരുന്നു പ്രഗ്യാ സിംഗിന്റെ പ്രസ്താവന. കശ്മീരിന് പ്രത്യേക പദവി നല്‍കിയത് നെഹ്‌റുവാണെന്നും അതിനാല്‍ അദ്ദേഹം ക്രിമിനലാണെന്നും പ്രഗ്യാ സിംഗ് പറഞ്ഞു.

“നമ്മുടെ ജന്മഭൂമിയെ വേദനിപ്പിക്കുന്നവരോ, രാജ്യത്തെ പിളര്‍ക്കാന്‍ ശ്രമിക്കുന്നവരോ ശരിക്കും ക്രിമിനലുകള്‍ തന്നെയാണ്”- പ്രഗ്യാ വ്യക്തമാക്കി.

“മോദി സര്‍ക്കാരിന്റെ കശ്മീര്‍ ബില്ലിനെ എതിര്‍ക്കുന്നത് രാജ്യസ്‌നേഹികളല്ല. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും രണ്ടായി വിഭജിക്കുകയും ചെയ്ത നടപടിയില്‍ സന്തോഷിക്കുന്നവരാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹികള്‍”- പ്രഗ്യാ സിംഗ് പറഞ്ഞു.

നെഹ്‌റു പാകിസ്ഥാനുമായുള്ള യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് വലിയ കുറ്റമാണെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞിരുന്നു. ആ സമയം ഇന്ത്യന്‍ സേന പാകിസ്ഥാന്‍ “തീവ്രവാദികളെ” കശ്മീരില്‍ നിന്ന് തുരത്തിയോടിക്കുകയായിരുന്നു. നെഹ്‌റുവിന്റെ ആ തീരുമാനം കാരണമാണ് പാക് അധീന കശ്മീര്‍ ഉണ്ടായതെന്നും ചൗഹാന്‍ ആരോപിച്ചിരുന്നു.

അതേസമയം, ശിവരാജ് സിംഗിന് നെഹ്‌റുവിന്റെ കാലിനടിയിലെ പൊടിയാവാന്‍ പോലും യോഗ്യതയില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ അദ്ദേഹത്തിന് മാനക്കേട് തോന്നേണ്ടതാണെന്നും ദിഗ്വിജയ് സിംഗ് വിമര്‍ശിച്ചിരുന്നു.