രാജ്യദ്രോഹ നിയമത്തിന് കരുത്ത് പോര, അധികാരത്തില്‍ എത്തിയാല്‍ ഇനിയും കര്‍ശനമാക്കുമെന്ന് രാജ്‌നാഥ് സിംഗ്

അധികാരത്തിലേറിയാല്‍ നിലവിലെ രാജ്യദ്രോഹ നിയമം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഒന്നുകൂടി കര്‍ശനമാക്കുമെന്നും കേന്ദ്ര ആഭ്യന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യദ്രോഹ നിയമം ഇല്ലാതാക്കുമെന്നും എടുത്തു കളയുമെന്നുമാണ് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറയുന്നത്. ഗുജറാത്തിലെ കച്ചില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് മാപ്പ് കൊടുക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്..? രാജ്യദ്രോഹ കുറ്റം ഇല്ലാതാക്കുമെന്ന് പറയുന്ന കോണ്‍ഗ്രസ് അങ്ങിനെയൊരു സൂചനയല്ലേ നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ ബി ജെ പി സര്‍ക്കാര്‍ വീണ്ടും വരികയാണെങ്കില്‍ നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ തന്നെയാണ് തീരുമാനം.
കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയേയും കഠിന ഭാഷയില്‍ വിമര്‍ശിച്ച് ദേശീയത ഒന്നുകൂടി ഉറപ്പിക്കാനും രാജ്‌നാഥ് സിംഗ് മറന്നില്ല.

ഇന്ത്യക്ക് രണ്ട് പ്രധാനമന്ത്രി വേണമെന്നാണ് മുന്‍ ജമ്മു മുഖ്യമന്ത്രി പറയുന്നത്. കശ്മീരിന് ഒരു പ്രധാനമന്ത്രിയും രാജ്യത്തെ മറ്റു ഭാഗങ്ങള്‍ക്ക് മറ്റൊരു പ്രധാനമന്ത്രിയും. ഞാന്‍ ഈ നേതാക്കളോട് പറയുകയാണ്, നിങ്ങള്‍ ഇത്തരം ആവശ്യങ്ങള്‍ തുടര്‍ന്നാല്‍ ആര്‍ട്ടിക്കിള്‍ 370, 35 എ വകുപ്പുകള്‍ എടുത്തു മാറ്റുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റൊരു വഴിയുണ്ടാകില്ല.

കശ്മീരിലെ പ്രശ്നപരിഹാരത്തിന് പണ്ഡിറ്റ് നെഹ്റു സര്‍ദാര്‍ വല്ലാഭായ് പട്ടേലിന് അധികാരം നല്‍കിയിരുന്നെങ്കില്‍ അന്ന് തന്നെ അതിനൊരു പരിഹാരമുണ്ടായേനെയെന്നും അദ്ദേഹം പറഞ്ഞു.