ചാന്ദ്നി ചൗക്ക് കലാപം: ഡൽഹി പൊലീസ് കമ്മീഷണറെ അമിത് ഷാ വിളിപ്പിച്ചു

ചാന്ദ്‌നി ചൗക്കിലെ വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഡൽഹി പൊലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക്കിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിപ്പിച്ചു. ഹാസ് ഖാസി മേഖലയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. പാര്‍ക്കിംഗുമായി ബന്ധപ്പെട്ട് ഇരുസമുദായങ്ങളില്‍ പെട്ടവര്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ഫ്രൂട്സ് വ്യാപാരിയായ സഞ്ജീവ് ഗുപ്തയും ആസ് മുഹമ്മദ് എന്നയാളും തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേയ്ക്ക് നയിച്ചത്. മുഹമ്മദിന്റെ കാര്‍ സഞ്ജീവ് ഗുപ്തയുടെ വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. ആസ് മുഹമ്മദ് സഞ്ജീവ് ഗുപ്തയുടെ വീട് ആക്രമിച്ചതായി പൊലീസ് ആരോപിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധനും ഗൗതം ഗംഭീർ എം. പിയും ആവശ്യപ്പെട്ടു.

തുടർന്നുണ്ടായ സംഘര്‍ഷത്തില്‍ പ്രദേശത്തെ ഒരു ക്ഷേത്രം തകര്‍ന്നിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ് എന്ന് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട് എന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്.

Read more

അതേസമയം കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസ് അക്രമം തടയാന്‍ ഒന്നും ചെയ്യുന്നില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി നിഷ്‌ക്രിയനാണ് എന്നും കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി ആരോപിച്ചു.