'അമേഠി, വയനാട്, വാരണാസി'; യു.പി പിടിക്കാന്‍ കോണ്‍ഗ്രസിന് പുതുതന്ത്രം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്നതില്‍ ഉപരി വിശാല പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി പ്രിയങ്കയെ വാരണാസിയില്‍ അവതരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിക്കുന്ന ബിജെപിക്ക് മറുപടി നല്‍കുവാനും ഇതിലൂടെ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

യുപിയില്‍ തനിച്ചാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. പക്ഷേ ചില സീറ്റുകളില്‍ മഹാഗഡ്ബന്ധന്‍ സഖ്യവുമായി ധാരണയുണ്ട്. അമേഠിയിലും റായ്ബറേലിയിലും ഉള്ള പോലെ ഈ പിന്തുണ വാരണാസിയിലും നേടുന്നതിനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. മഹാസഖ്യത്തിലെ നേതാക്കള്‍ അനുകൂലമായി പ്രതികരിച്ചാല്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടത്തിന് വാരണാസി ഇക്കുറി സാക്ഷ്യം വഹിക്കും.

ഇതിനകം തന്നെ യുപിയില്‍ രാഷ്ട്രീയമായി വലിയ സ്വാധീനമാണ് പ്രിയങ്ക നേടിയിരിക്കുന്നത്. 5,81,122 വോട്ടുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വാരണാസിയില്‍ നിന്നും മോദിക്ക് ലഭിച്ചത്. രണ്ടു ലക്ഷത്തിന്റെ ഭൂരിപക്ഷം. മഹാസഖ്യത്തിനായി പ്രതിപക്ഷത്തിന്റെ ഒരു എതിരാളി മാത്രമാണ് മത്സരിക്കുന്നതെങ്കില്‍ വോട്ട് ഭിന്നിക്കുന്നത് തടയാമെന്ന് കോണ്‍ഗ്രസ് കരുതുന്നു. അട്ടിമറി വിജയത്തിന് പോലും ഇത് കാരണമായി മാറുന്നതിനും സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്.

അഥവാ വാരാണാസിയില്‍ പ്രിയങ്ക പരാജയപ്പെടുകയും രണ്ടു മണ്ഡലങ്ങളിലും രാഹുല്‍ ജയിക്കുകയും ചെയ്താല്‍ വയനാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ നിലനിര്‍ത്തും. ഇതോടെ അമേഠിയില്‍ വരുന്ന ഉപതിരഞ്ഞെടുപ്പില്‍ ആര് മത്സരിക്കുമെന്നും പാര്‍ട്ടി ചര്‍ച്ച ചെയ്തു. സഹോദരിയും എ ഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വാരണാസിയില്‍ പരാജയപ്പെട്ടാല്‍ ഇവിടെ നിന്ന് ഉപതിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നതിനാണ് സാധ്യത. അത്തരത്തിലാണ് കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് അനുകൂല തരംഗത്തിന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ മത്സരം കാരണമാകുമെന്ന് വിലയിരുത്തല്‍. കേരളം, തമിഴ് നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയാകും. മാത്രമല്ല ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകരും. ഇതോടെ ദേശീയ തലത്തില്‍ വന്‍ശക്തിയായി വീണ്ടും അധികാരത്തില്‍ തിരിച്ചു വരാമെന്നാണ് കോണ്‍ഗ്രസ് കണക്കു കൂട്ടന്നത്.