കര്‍ഷകര്‍ക്ക് എതിരെയുള്ള കേസുകളെല്ലാം പിന്‍വലിക്കും; ഉറപ്പ് നല്‍കി കേന്ദ്രം

വിവാദ കര്‍ഷക നിയമങ്ങള്‍ക്കെതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍ലിക്കുമെന്ന്് ഉറപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. സംയുക്ത കിസാന്‍ മോര്‍ച്ചയും സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. സമിതി നിയോഗിച്ച അഞ്ചംഗ സംഘമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

പ്രക്ഷോഭം പിന്‍വലിച്ചതിന് ശേഷം കേസുകള്‍ ഒഴിവാക്കാമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നത്. ഇതില്‍ കര്‍ഷക സംഘടനകള്‍ അതൃപ്തി അറിയിച്ചിരുന്നു. കേസുകള്‍ പിന്‍വലിക്കുകയാണ് എങ്കില്‍ വീടുകളിലേക്കു മടങ്ങാമെന്നായിരുന്നു കര്‍ഷകര്‍ അറിയച്ചത്. മിനിമം താങ്ങുവിലയ്ക്ക് നിയമസാധുത നല്‍കുന്ന കാര്യത്തില്‍ നടപടി സ്വീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കാര്‍ഷിക വിദഗ്ധരും സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിനിധികളും അടങ്ങുന്ന സമിതിയുണ്ടാക്കും.

Read more

കര്‍ഷകര്‍ മുന്നോട്ട് വെച്ച ആറ് ആവശ്യങ്ങളില്‍ അംഗീകരിക്കാന്‍ കഴിയുന്ന കാര്യങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയത്.കര്‍ഷക സമരത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയത് പോലെ ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാരുകള്‍ നഷ്ടപരിഹാരം നല്‍കണം എന്ന് ആവശ്യവും തത്ത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായി കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.