ഉന്നാവൊ കേസ്: യു.പി സര്‍ക്കാരിനെതിരെ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശിലെ ഉന്നാവൊയില്‍ ലൈംഗിക പീഡനെ അതിജീവിച്ച പെണ്‍കുട്ടിയെ തീക്കൊളുത്തിക്കൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി അഖിലേഷ് യാദവ്. നിയമസഭയുടെ മുമ്പില്‍ കുത്തിയിരുന്നാണ് അഖിലേഷ് യാദവ് പ്രതിഷേധിച്ചത്. മുഖ്യമന്ത്രി ആദിത്യനാഥ് രാജിവയ്ക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

“ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഹോം സെക്രട്ടറി, ഡിജിപി എന്നിവര്‍ ഇതുവരെയും രാജിവച്ചിട്ടില്ല, നീതി ലഭിക്കുകയില്ല. ഉന്നാവ് സംഭവത്തില്‍ സംസ്ഥാനത്തുടനീളം അനുശോചന സമ്മേളനം നടത്തും””, അഖിലേഷ് യാദവ് പറഞ്ഞു.

“”ഇത് അത്യധികം കുറ്റകരമായ സംഭവമാണ്. ഇത് കറുത്ത ദിനമാണ്. ഈ ബിജെപി സര്‍ക്കാരിന് കീഴില്‍ ആദ്യമായല്ല ഇങ്ങനെയൊരു സംഭവം ഉണ്ടാകുന്നത്. കുറ്റക്കാരെ വെടിവച്ചുകൊല്ലുമെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു, പക്ഷേ അവര്‍ക്ക് ഒരു മകളുടെ ജീവന്‍ രക്ഷിക്കാനായില്ല”” അഖിലേഷ് കുറ്റപ്പെടുത്തി.