എയർടെൽ, വൊഡാഫോൺ ഐഡിയ ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് മുമ്പ് 1.47 ലക്ഷം കോടി രൂപ അടയ്ക്കണം

സുപ്രീം കോടതി ഉത്തരവിന് പിന്നാലെ ടെലികോം കമ്പനികൾക്ക് അന്ത്യശാസനവുമായി ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ്. കേന്ദ്ര സർക്കാരിന് നൽകാനുള്ള എല്ലാ പിഴകളും ഇന്ന് രാത്രി പന്ത്രണ്ടു മണിക്ക് മുമ്പായി അടച്ചു തീർക്കണം എന്ന് ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിന്റെ നിർദ്ദേശം. ഭാരതി എയർടെൽ വൊഡാഫോൺ ഐഡിയ എന്നീ കമ്പനികളോടാണ് കുടിശ്ശിക അർദ്ധരാത്രിക്ക് മുമ്പ് അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത് അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ (എജിആർ) ഇനത്തിൽ 1.47 ലക്ഷം കോടി രൂപയാണ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഈ കമ്പനികൾ അടയ്‌ക്കേണ്ടത്.

ഇന്ന് രാവിലെ ജസ്റ്റിസ് അരുൺ മിശ്ര ജസ്റ്റിസ് എസ് അബ്ദുൽ നസീർ ജസ്റ്റിസ് എം.ആർ ഷാ എന്നിവരടങ്ങിയ ബെഞ്ച് ഈ തുക അടയ്ക്കാത്തതിനെതിരെ കടുത്ത വിമർശനം നടത്തിയിരുന്നു. സുപ്രീം കോടതി ഉത്തരവ് പാലിക്കുന്നില്ലെങ്കിൽ കോടതികൾ അടച്ചു പൂട്ടണം എന്നുവരെ ബെഞ്ച് പ്രതികരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഈ തുക ഇന്ന് തന്നെ അടച്ചു തീർക്കാൻ കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.