പ്രാദേശിക തിരഞ്ഞെടുപ്പിന് മുന്നോടിയായി വീട്ടുതടങ്കലിൽ കഴിയുന്ന ജമ്മു നേതാക്കളെ മോചിപ്പിച്ചു; കശ്മീരിൽ നേതാക്കൾ തടങ്കലിൽ തന്നെ

ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി സർക്കാർ റദ്ദാക്കി, സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഏതാണ്ട് രണ്ട് മാസത്തിന് ശേഷം, ജമ്മുവിലെ എല്ലാ രാഷ്ട്രീയക്കാരുടെയും വീട്ടുതടങ്കൽ ഭരണകൂടം അവസാനിപ്പിച്ചു. അതേസമയം കശ്മീർ താഴ്‌വരയിൽ വീട്ടുതടങ്കലിൽ കഴിയുന്ന നേതാക്കളുടെ നില പഴയപടി തന്നെ തുടരുകയാണ്.

വീട്ടുതടങ്കലിൽ കഴിയുന്ന ജമ്മു നേതാക്കളെ വിട്ടയക്കുകയും അവർക്ക് ചുറ്റുമുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്തെ പഞ്ചായത്ത് രാജ് സമ്പ്രദായത്തിന്റെ രണ്ടാം നിരയായ ബ്ലോക്ക് വികസന കൗൺസിലിലേക്ക് സർക്കാർ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് തീരുമാനം.

ജമ്മു മേഖല സമാധാനപരമാണെന്നും ജമ്മു കശ്മീർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ തിങ്കളാഴ്ച ബ്ലോക്ക് വികസന കൗൺസിൽ തിരഞ്ഞെടുപ്പിന് പോളിംഗ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കാനുള്ള തീരുമാനം എടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

ജമ്മുവിൽ വീട്ടുതടങ്കലിൽ നിന്ന് മോചിതരായവരിൽ ദേവേന്ദർ സിംഗ് റാണ, രാമൻ ഭല്ല, ഹർഷ്ദേവ് സിംഗ്, ചൗധരി ലാൽ സിംഗ്, വികർ റസൂൽ, ജാവേദ് റാണ, സുർജിത് സിംഗ് സ്ലാതിയ, സഞ്ജദ് അഹമ്മദ് കിച്ച്ലൂ. എന്നിവർ ഉൾപ്പെടുന്നു.

ആർട്ടിക്കിൾ 370 പ്രകാരമുള്ള ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിക്കാനും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുമുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ തുടർന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമർ അബ്ദുല്ല, ഫാറൂഖ് അബ്ദുല്ല എന്നിവരുൾപ്പെടെ 400 ഓളം രാഷ്ട്രീയ നേതാക്കളെ തടങ്കലിൽ വെയ്ക്കുകയോ വീട്ടുതടങ്കലിൽ പാർപ്പിക്കുകയോ ചെയ്തിരിക്കുകയാണ്.