അയോദ്ധ്യയിലെ രാമക്ഷേത്രം പൂര്‍ത്തിയായ ശേഷം ബിജെപി ഹിന്ദു സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന് കാശി, മഥുര ക്ഷേത്രങ്ങള്‍ക്കു വേണ്ടി അടുത്ത പ്രസ്ഥാനം ആരംഭിക്കുമെന്ന് ബിജെപി നേതാവും എംപിയുമായ വിനയ് കത്യാര്‍. ആ ലക്ഷ്യത്തിലെത്താനുള്ള വഴി തേടും. ഔട്ട്ലുക്കിന് നൽകിയ അഭിമുഖത്തിലാണ് വിനയ് കത്യാർ ഇക്കാര്യം വ്യക്തമാക്കിയത്. അയോദ്ധ്യ സൂചന മാത്രം, കാശിയും മഥുരയും വരാനുണ്ടെന്ന 90-കൾ മുതലുള്ള സംഘപരിവാർ മുദ്രാവാക്യത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് വിനയ് കത്യാറുടെ പ്രതികരണം.
“അയോദ്ധ്യയിലെ ജോലി പൂര്‍ത്തിയായി, രണ്ടെണ്ണം ഇനിയും തുടങ്ങിയിട്ടില്ല. അയോദ്ധ്യയെ പോലെ കാശിയിലും മഥുരയിലും ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കണം. രാമക്ഷേത്ര പ്രസ്ഥാനത്തിനു വേണ്ടി കൊല്ലപ്പെട്ട കര്‍സേവകരുടെ ആത്മാവ് ഇനി സമാധാനത്തോടെ വിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യയിലെ ക്ഷേത്ര നിര്‍മ്മാണം കോടതി തീരുമാനമാണെങ്കിലും ഇന്ന് അതിന്റെ ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ്. കാശി, മഥുര എന്നിവിടങ്ങളിലെ ക്ഷേത്രനിര്‍മ്മാണത്തിനുള്ള സമാഹരണം രാമക്ഷേത്ര നിര്‍മ്മാണത്തിനു ശേഷം ശക്തി പ്രാപിക്കുമെന്നും” വിനയ് കത്യാര്‍ പറഞ്ഞു.
അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്, അല്ലാതെ കാശിക്കും മഥുരയ്ക്കുമല്ല എന്ന ചില ബിജെപി, വിഎച്ച്പി നേതാക്കളുടെ അഭിപ്രായത്തെ കുറിച്ച് ചോദിച്ചപ്പോൾ അയോദ്ധ്യയിൽ ഓഗസ്റ്റ് 5-ന് പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തിയാൽ പിന്നെ ക്ഷേത്രനിർമ്മാണം തുടങ്ങുകയാണല്ലോ എന്നായിരുന്നു വിനയ് കത്യാറുടെ മറുപടി. പിന്നെ അവിടെ കൂടുതലൊന്നും ശ്രദ്ധിക്കാനില്ല. അതോടെ കാശി വിശ്വനാഥ ക്ഷേത്രം, മഥുര കൃഷ്ണജന്മഭൂമി ക്ഷേത്രം എന്നീ ലക്ഷ്യങ്ങൾക്കായുള്ള ഒരുക്കം തുടങ്ങാമെന്നും കത്യാർ വ്യക്തമാക്കി.
കാശിയിലെ ഗ്യാന്‍വാപി മോസ്കും മഥുരയിലെ ഷാഹി ഇദ്ഗാഹും 91-ലെ പ്ലെയ്സ് ഓഫ് വർഷിപ്പ് ആക്റ്റ് പ്രകാരം സംരക്ഷിക്കപ്പെട്ടതാണല്ലോ എന്ന ചോദ്യത്തിന് സംരക്ഷിച്ചോട്ടെ, പക്ഷേ മോസ്കുകൾ അവിടെ നിന്നും നീക്കേണ്ടതുണ്ട്, എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്ന് കാണാം എന്നായിരുന്നു മറുപടി. ബാബരി മസ്ജിദ് തർക്കത്തിലുണ്ടായ രക്തച്ചൊരിച്ചിലും വർഗീയ കലാപങ്ങളും ചൂണ്ടിക്കാട്ടിയപ്പോൾ ലക്ഷ്യം നേടാൻ മരിക്കാൻ വരെ തയ്യാറാണെന്നായിരുന്നു കത്യാറിന്റെ മറുപടി.
Read more
ഓഗസ്റ്റ് 5-നാണ് അയോദ്ധ്യയിലെ ഭൂമിപൂജയും ശിലാസ്ഥാപനവും. പ്രധാനമന്ത്രിക്ക് ഇറങ്ങാൻ മൂന്ന് കിലോമീറ്റർ അകലെ ഹെലിപാഡ് സജ്ജീകരിച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള റോഡ് നിർമ്മാണം പൂർത്തിയാക്കി. എല്ലാവർക്കും ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ അയോദ്ധ്യയുടെ പല ഭാഗങ്ങളിലായി തത്സമയ സംപ്രേഷണത്തിനായി വലിയ സ്ക്രീനുകൾ ഒരുക്കിയിട്ടുണ്ട്. പൂജാരിമാർ ഉൾപ്പെടെ ആകെ 200 പേരുണ്ടാകും ഭൂമിപൂജയ്ക്ക്. അതിനിടെ പൂജയിൽ പങ്കെടുക്കേണ്ട പൂജാരിമാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിയന്ത്രണങ്ങൾ പാലിച്ച് ഓഗസ്റ്റ് 5-ന് തന്നെ ഭൂമിപൂജ നടത്തുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.