ഡൽഹിയിൽ കഴിഞ്ഞ മാസം ആത്മഹത്യ ചെയ്ത ഡോക്ടർ തന്റെ ആത്മഹത്യ കുറിപ്പിൽ പറഞ്ഞിരുന്ന ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയുടെ എം.എൽ.എയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറുടെ മകൻ പൊലീസ് കേസ് ഫയൽ ചെയ്തതിനെത്തുടർന്ന് ആം ആദ്മി എംഎൽഎ പ്രകാശ് ജാർവാൾ അറസ്റ്റിൽ നിന്ന് സംരക്ഷണത്തിനായി അപേക്ഷ നൽകിയിരുന്നു. എംഎൽഎയുടെ സഹായി കപിൽ നഗറും പൊലീസ് കസ്റ്റഡിയിലാണ്.
ആത്മഹത്യാക്കുറിപ്പിൽ പ്രകാശ് ജാർവാളിന്റെ പേര് കണ്ടെത്തിയതിനെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. ചോദ്യം ചെയ്യലിനായി ഹാജരാകാൻ വേണ്ടിയുള്ള രണ്ട് പൊലീസ് സമൻസും ഇദ്ദേഹം ഒഴിവാക്കി.
പ്രകാശ് ജർവാളിന്റെ പിതാവിനെയും സഹോദരന്മാരെയും ഡൽഹി പൊലീസ് വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു.
ഏപ്രിൽ 18 നാണ് 52 കാരനായ ഡോക്ടറെ തെക്കൻ ഡൽഹിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു കുറിപ്പിൽ ആം ആദ്മി എംഎൽഎ തന്നെ ഉപദ്രവിച്ചതായി അദ്ദേഹം ആരോപിച്ചു. ജാർവാളിനെതിരെ കൊള്ളയ്ക്കും ഡോക്ടറുടെ ആത്മഹത്യക്കും പൊലീസ് കേസെടുത്തു.
പിതാവ് ഒരു ക്ലിനിക് നടത്തിയിരുന്നതായും 2007 മുതൽ ഡൽഹി ജൽ ബോർഡുമായി ജലവിതരണ ബിസിനസിൽ ഏർപ്പെട്ടിരുന്നതായും ഡോക്ടറുടെ മകൻ പൊലീസിനോട് പറഞ്ഞു.
താൻ നിരപരാധിയാണെന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും ജർവാൾ പറഞ്ഞിരുന്നു. കഴിഞ്ഞ 10 മാസത്തിനിടെ താൻ ഡോക്ടറുമായി സംസാരിച്ചിട്ടില്ലെന്ന് ഇയാൾ അവകാശപ്പെട്ടിരുന്നു.
“വാട്ടർ ടാങ്കറുകളിൽ ബിസിനസ്സ് നടത്തിയിരുന്ന ഒരു ഡോക്ടർ ആത്മഹത്യ ചെയ്തതായും ആത്മഹത്യാക്കുറിപ്പിൽ എന്റെ പേര് പരാമർശിച്ചതായും എനിക്ക് മാധ്യമങ്ങളിലൂടെയാണ് വിവരം ലഭിച്ചത്. ഞാൻ നിരപരാധിയാണെന്ന് പ്രസ്താവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ 8-10 മാസങ്ങളിൽ ഞാൻ അദ്ദേഹവുമായി കണ്ടുമുട്ടിയിട്ടില്ല, സംസാരിച്ചിട്ടില്ല, ” പ്രകാശ് ജാർവാൾ നേരത്തെ വാർത്താ ഏജൻസിയായ എ.എൻ.ഐ യോട് പറഞ്ഞു.
2017 ൽ “ടാങ്കർ മാഫിയ” യുമായി ബന്ധപെട്ട് ന്യൂസ് ചാനലുകൾ നടത്തിയ അന്വേഷണത്തിൽ ഡോക്ടറുടെ പേര് വെളിപ്പെട്ടിരുന്നു അതിനുശേഷം അദ്ദേഹത്തിന്റെ വാഹനങ്ങൾ കരിമ്പട്ടികയിൽ പെടുത്തിയതായും ജർവാൾ പറഞ്ഞു.
Read more
“മുമ്പും എന്നെ കുടുക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട് എന്ന് മാത്രമേ ഞാൻ പറയാൻ ആഗ്രഹിക്കുന്നുള്ളൂ. സമാനമായ ശ്രമങ്ങളും ഇപ്പോഴും നടക്കുന്നുണ്ട്. മുൻകാലങ്ങളിൽ ഞാൻ നിരപരാധിയാണെന്ന് തെളിയിച്ചതുപോലെ, ഞാൻ അത് വീണ്ടും ചെയ്യും. ഏത് തരത്തിലുള്ള അന്വേഷണത്തിലും പൊലീസുമായി സഹകരിക്കാൻ ഞാൻ തയ്യാറാണ്, ”എംഎൽഎ പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.