ലോക്സഭയില്‍ സീറ്റ് ലഭിക്കാന്‍ കെജ്രിവാളിന് അച്ഛന്‍ ആറ് കോടി നല്‍കി, എന്റെ പക്കല്‍ തെളിവുണ്ട്; ആരോപണവുമായി എ.എ.പി സ്ഥാനാര്‍ത്ഥിയുടെ മകന്‍

ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ ആരോപണവുമായി എ.എ.പി നേതാവിന്റെ മകന്‍ രംഗത്ത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി തന്റെ അച്ഛന്‍ അരവിന്ദ് കെജ്രിവാളിന് ആറു കോടി രൂപ നല്‍കിയെന്നാണ് ആരോപണം. പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ എ.എ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബല്‍ബീര്‍ സിങ് ജാഖറിന്റെ മകന്‍ ഉദയ് ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

“ഏതാണ്ട് മൂന്ന് മാസം മുമ്പാണ് എന്റെ അച്ഛന്‍ രാഷ്ട്രീയത്തിലേക്ക് ചേര്‍ന്നത്. സ്ഥാനാര്‍ത്ഥിത്വത്തിനായി അദ്ദേഹം ആറുകോടി രൂപ അരവിന്ദ് കെജ്രിവാളിന് നല്‍കി. എന്റെ പക്കല്‍ വിശ്വാസയോഗ്യമായ തെളിവുണ്ട്.” ഉദയ് ജാഖര്‍ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടമായ നാളെ ഡല്‍ഹി പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെയാണ് മുഖ്യമന്ത്രിക്കെതിരെ ഇത്തരമൊരു ആരോപണം സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയര്‍ന്നുവന്നുവെന്നതാണ് ശ്രദ്ധേയം.