മുല്ലപ്പെരിയാര്‍ ഹര്‍ജികള്‍ സുപ്രിം കോടതിയുടെ പുതിയ ബഞ്ച് പരിഗണിക്കും

ഇനി മുതല്‍ മുല്ലപ്പെരിയാര്‍ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് എം.ആര്‍. ഷായുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ചിന് മുമ്പാകെ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്യാന്‍ രജിസ്ട്രാറോട് ചീഫ് ജസ്റ്റിസ് എം.വി. രമണ അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. നേരത്തെ ഹര്‍ജി പരിഗണിച്ചിരുന്നത് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കറായിരുന്നു. അദ്ദേഹം വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ ബെഞ്ചിന് മുമ്പാകെ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചത്.

സേവ് കേരള ബ്രിഗേഡിന്റെ അഭിഭാഷകന്‍ വില്‍സ് മാത്യൂസ് കഴിഞ്ഞ ദിവസംമുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച തങ്ങളുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് േചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ഹര്‍ജികള്‍ ജസ്റ്റിസ് എം.ആര്‍.ഷാ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഹര്‍ജി എന്ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വ്യക്തമാക്കിയിട്ടില്ല.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച വിഷയങ്ങളില്‍ മേല്‍നോട്ട സമിതിക്ക് സമ്പൂര്‍ണ്ണ അധികാരം നല്‍കി നേരത്തെ ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിറക്കിയിരുന്നു. പാര്‍ലമെന്റ് പാസ്സാക്കിയ ഡാം സുരക്ഷ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള ദേശിയ ഡാം സുരക്ഷ അതോറിറ്റിയില്‍ നിക്ഷിപ്തമായ അധികാരങ്ങളാണ് മേല്‍നോട്ട സമിതിക്ക് സുപ്രീംകോടതി കൈമാറിയത്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ജോ. ജോസഫ്, അജയ് ബോസ് എന്നീ വ്യക്തികളും സേവ് കേരള ബ്രിഗേഡ്, പെരിയാര്‍ പ്രൊട്ടക്ഷന്‍ മൂവമെന്റ്, എന്നീ സംഘടനകളും നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളത്.