കുംഭ മേളയ്ക്ക് ശേഷം ഉത്തരാഖണ്ഡിലെ കോവിഡ് കേസുകളിൽ 89 മടങ്ങ് വർധന

കുംഭ മേള ആരംഭിച്ച ശേഷം ഉത്തരാഖണ്ഡിൽ റിപ്പോർട്ട് ചെയ്തത കോവിഡ് കേസുകളിൽ വൻ വർധന. കുംഭ മേള നടക്കുന്ന ഈ മാസത്തെ ആദ്യ രണ്ട് ആഴ്ചകളിൽ ഉത്തരാഖണ്ഡിൽ റിപ്പോർട്ട് ചെയ്തത് ഫെബ്രുവരിയിലെ അവസാന രണ്ട് ആഴ്ചകളിൽ റിപ്പോർട്ട് ചെയ്തതിലും 89 മടങ്ങ് കോവിഡ് കേസുകൾ.

172 കേസുകളാണ് ഫെബ്രുവരി 14 മുതൽ 28 വരെ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഏപ്രിൽ ഒന്ന് മുതൽ പതിനഞ്ച് വരെ 15,333 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 12 ,14 തീയതികളിലായി അമ്പത് ലക്ഷത്തിലധികം പേരാണ് കുംഭമേളക്കായി ഹരിദ്വാറിൽ ഒത്തുകൂടിയത്.

ഏപ്രിൽ ഒന്നിന് കുംഭമേള തുടങ്ങിയതിന് ശേഷം പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രണ്ടായിരം മുതൽ രണ്ടായിരത്തി അഞ്ഞൂറ് വരെ ആയിരുന്നു. ഫെബ്രുവരിയിലെ പ്രതിദിന കേസുകളുടെ എണ്ണം മുപ്പത് മുതൽ അറുപത് വരെ മാത്രം ആയിരുന്നിടത്താണ് ഈ വർധന.

അതേസമയം കുംഭമേളയില്‍ പങ്കെടുത്ത 24 സന്യാസിമാര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചതായി ഹരിദ്വാറിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്.കെ. ഝാ പറഞ്ഞു. ഇതുവരെ 54 സന്യാസിമാര്‍ക്ക് കോവിഡ് ബാധിച്ചതായും ഝാ വ്യക്തമാക്കി.

കോവിഡ് സാഹചര്യം വിലയിരുത്താൻ ഇന്നലെ മുഖ്യമന്ത്രി തിരാത് സിംഗ് റാവത്തിന്റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുവാനും കോവിഡിന്റെ വ്യാപനം തടയാനുള്ള എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുവാനും യോഗത്തിൽ മുഖ്യമന്ത്രി നിർദേശം നൽകി. വെള്ളിയാഴ്ച ഉത്തരാഖണ്ഡിൽ 2,402 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.