സ്പെയിനിൽ മാത്രമല്ല ഇന്ത്യയിലും മണിഹെയ്സ്റ്റ്; തമിഴ്നാട്ടിൽ മോഷണം പോയത് 600 മൊബൈൽ ടവറുകൾ

മണി ഹെയ്സ്റ്റ് മാതൃകയിൽ ടവർ മോഷണം. തമിഴ് നാട്ടിൽ നിന്ന് മോഷണം പോയത് 600 ൽ അധികം ടവറുകളാണ്. കോവിഡിന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗൺ കാലത്താണ് തമിഴ്നാട്ടിൽ നിന്ന് ടവറുകൾ അപ്രത്യക്ഷമായത്. മൊബൈൽഫോൺ കമ്പനികളുടെ ആവശ്യപ്രകാരം ടവറുകൾ നിർമ്മിക്കുന്ന ജി.ടി.എൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനിയാണ് ടവറുകൾ മോഷണം പോയ വിവരം തമിഴ്നാട് പൊലീസിനെ അറിയിച്ചത്.

കവർച്ചാസംഘം മൊബൈൽ ടവറുകൾ അഴിച്ചെടുത്ത് കടത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നി​ഗമനം. ജി.ടി.എൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി 26,000 മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിന്റെ ഭാ​ഗമായാണ് തമിഴ്നാട്ടിലും 6,000 ടവറുകൾ സ്ഥാപിച്ചത്.

എന്നാൽ കൊവിഡ് വന്നതോടെ ടവറുകളിലെ നിരീക്ഷണം താൽക്കാലികമായി മുടങ്ങിയിരുന്നു. ഭീമമായ നഷ്ടം വന്നതോടെ ഈ കമ്പനി 2018ൽ പ്രവർത്തനം അവസാനിപ്പിക്കുകയും, മൊബൈൽ ടവറുകളുടെ പരിപാലനവും താൽക്കാലികമായി നിർത്തിവെയ്ക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് കവർച്ച നടന്നത്.

അടുത്തിടെ നെറ്റ് വർക്കിങ് ആവശ്യത്തിനായി പഴയ ടവർ ഉപയോഗിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ കമ്പനിയുടെ ഉദ്യോഗസ്ഥർ തമിഴ്നാട്ടിലെത്തിയപ്പോഴാണ് ടവറുകൾ മോഷണം പോയെന്ന് സ്ഥിരീകരിച്ചത്. അപ്പോൾ തന്നെ പരാതി നൽകിയതനുസരിച്ച് പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും മൊബൈൽ ഫോൺ ടവറുകൾ സ്ഥാപിച്ച കമ്പനി അറിയിച്ചു.