രണ്ടു മണിക്കൂറിനുള്ളില്‍ ആറുപേരെ ക്രൂരമായ് കൊന്നു , മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ പിടിയില്‍

രണ്ടു മണിക്കൂറിനുള്ളില്‍ ആറുപേരെ ക്രൂരമായി കൊലപ്പെടുത്തിയ കൊലയാളി പൊലീസ് പിടിയില്‍. ഹരിയാനയിലെ പല്‍വാല നഗരത്തിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ക്രൂരമായ കൊലപാതകങ്ങള്‍ ചെയ്തത് മുന്‍ സൈനിക ഉദ്യോഗസ്ഥനായ നരേഷ് ധന്‍കറാണെന്ന് പൊലീസ് കണ്ടെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കും നാല് മണിക്കും ഇടയിലാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതകങ്ങള്‍ നടക്കുന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ആറു കൊലപാതകങ്ങളും ചെയ്തത് ഇയാള്‍ തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. നഗരത്തിലെ ആശുപത്രിയിലാണ് ആദ്യത്തെ കൊലപതകം നടക്കുന്നത്. ഇരുമ്പുവടികൊണ്ട് ഒരു സ്ത്രീയെ അടിച്ചുകൊല്ലുകയായിരുന്നു.ആശുപത്രിയിലെ സിസിടിവിയില്‍ ഒരാള്‍ ഇരുമ്പു വടിയുമായി പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സൈനികനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ആദ്യത്തെ കൊലയ്ക്ക് ശേഷം പുറത്തിറങ്ങിയ പ്രതി റോഡില്‍ കണ്ട നാലുപേരെ കൂടെ നിഷ്ഠൂരം വധിക്കുകയായിരുന്നു. അവസാനമായി ഒരു സെക്യൂരിറ്റി ജീവനക്കാരനാണ് കൊല്ലപ്പെട്ടിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ പൊലീസ് കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

2003ത്തില്‍ നിന്ന് സൈന്യത്തില്‍ നിന്ന് വിരമിച്ചതാണ് നരേഷ്. തുടര്‍ന്ന് കൃഷി വകുപ്പില്‍ എഡിഒ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു.