ആക്രമണം സ്ഥിരീകരിച്ച് കരസേന; പത്തിലധികം പാക് സൈനികര്‍ കൊല്ലപ്പെട്ടു, അതിര്‍ത്തിയിലെ സമാധാനം തകര്‍ക്കാനാണ് പാക് ശ്രമെന്ന് കരസേനാ മേധാവി

കശ്മീര്‍ അതിര്‍ത്തിയില്‍ പത്തിലധികം പാക് സൈനികര്‍ കൊല്ലപ്പെട്ടെന്ന കരസേന മേധാവി ബിപിന്‍ റാവത്ത് സ്ഥിരീകരിച്ചു. അതിര്‍ത്തിയിലെ പ്രകോപനത്തിന് പാക് സൈനിക പോസ്റ്റുകളും ഭീകരതാവളങ്ങളും ഇന്ത്യ തകര്‍ത്തു. ഭീകരരുടെ ലോഞ്ച് പാഡുകളിലേയ്ക്ക് സൈന്യം നടത്തിയ ആക്രമണത്തില്‍ വന്‍ നഷ്ടമുണ്ടായി.

നുഴഞ്ഞു കയറ്റം തടയാനായിരുന്നു ഇന്ത്യന്‍ നടപടിയെന്നും അതിര്‍ത്തിയിലെ സമാധാനം തകര്‍ക്കാനാണ് പാകിസ്ഥാന്‍ ശ്രമെന്നും കരസേന മേധാവി പറഞ്ഞു.

നിയന്ത്രണരേഖയ്ക്ക് സമീപം താങ്ധര്‍ മേഖലയില്‍ കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും രണ്ട് സൈനികര്‍ക്കും ഒരു നാട്ടുകാരനും ജീവന്‍ നഷ്ടമായിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്റെ മറവില്‍ ഭീകരര്‍ക്ക് അതിര്‍ത്തി നുഴഞ്ഞുകയറാന്‍ പതിവുപോലെ അവസരം നല്‍കുകയായിരുന്നു പാക്കിസ്ഥാന്‍. ഇതിന് പാക് അധീന കശ്മീരിലെ ഭീകരതാവളങ്ങളും പാക് സൈനിക പോസ്റ്റുകളും ലക്ഷ്യമാക്കി ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സ്ഥിതി നിരീക്ഷിച്ചുവരികയാണ്. ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമിഷണറെ പാക് വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി. രാജ്‌നാഥ് സിങ് കരസേന മേധാവി ബിപില്‍ റാവത്തുമായി സ്ഥിതി ചര്‍ച്ച ചെയ്തു.