കടുത്ത വരള്‍ച്ച: ബംഗളൂരുവില്‍ അഞ്ചുവര്‍ഷത്തേക്ക് ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് വിലക്ക് വരുന്നു

കര്‍ണാടക സംസ്ഥാനം മുഴുവന്‍ കടുത്ത വരള്‍ച്ചയ്ക്ക് സമാനമായ സാഹചര്യം അനുഭവിക്കുന്ന പശ്ചാത്തലത്തില്‍ ബംഗളൂരു നഗരത്തില്‍ അഞ്ചുവര്‍ഷത്തേയ്ക്ക് ഫ്‌ളാറ്റുകള്‍ അടക്കമുള്ള അപ്പാര്‍ട്ട്മെന്റുകളുടെയും നിര്‍മ്മാണത്തിന് നിരോധനം വരുന്നു. ഇത്തരം ഒരു ആലോചന സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും എന്നാല്‍ അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് ഫ്‌ളാറ്റ് നിര്‍മ്മാതാക്കളോടും മറ്റും ചര്‍ച്ച നടത്തുമെന്നും ഉപ മുഖ്യമന്ത്രി ജി. പരമേശ്വര പറഞ്ഞു.

അഞ്ചു വര്‍ഷത്തേയ്ക്ക് കെട്ടിട നിര്‍മ്മാണ അനുമതിക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ്. കാരണം ഇപ്പോള്‍ നഗരത്തില്‍ ആയിരക്കണക്കിന് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ച് താമസക്കാര്‍ക്ക് കൈമാറുന്നത് കുടിവെള്ള സ്രോതസ് ഉറപ്പ് വരുത്താതെയാണ്. അതുകൊണ്ട് താമസക്കാര്‍ക്ക് ടാങ്ക് വെള്ളത്തെ ആശ്രയിക്കേണ്ടി വരികയാണ്. ജലക്ഷാമം കൂടുന്ന സാഹചര്യത്തില്‍ പ്രതിസന്ധി രൂക്ഷമാകും- ബംഗളൂരു നഗരവികസനത്തിന്റേയും കൂടി ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി പറഞ്ഞു.

Read more

എന്നാല്‍ തീരുമാനം കെട്ടിട നിര്‍മ്മാതാക്കളില്‍ ഞെട്ടലുളവാക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ സമാന സാഹചര്യം അനുഭവിക്കുന്ന മറ്റൊരു മെട്രോ നഗരമാണ് ചെന്നൈ. ഏതാണ്ട് 200 ദിവസമായി മഴയില്ലാതിരുന്ന നഗരത്തില്‍ കുടിവെള്ളം കിട്ടാക്കനിയാണിപ്പോള്‍. കഴിഞ്ഞ ദിവസമാണ് ചെറിയൊരു മഴ ലഭിച്ചത്. ഒരു നിയന്ത്രണവുമില്ലാതെ മലകള്‍ ഇടിച്ചു നിരത്തിയതിനും വനങ്ങള്‍ കൈയേറി നശിപ്പിച്ചതിനും മറുവില നല്‍കുകയാണ് ഈ നഗരങ്ങളിപ്പോള്‍.