കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് മാസം 4000 രൂപ നല്‍കും; ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

രാജ്യത്ത് കോവിഡ് മഹാമാരിയെ തുടര്‍ന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പ്രതിമാസം 4000 രൂപ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദൈന്യം ദിന ജീവിതത്തില്‍ കുട്ടികള്‍ക്കുണ്ടാകുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയാണ് പണം നല്‍കുന്നതെന്നും മോദി പറഞ്ഞു. ‘പിഎം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍’ പദ്ധതിയിലെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാസം നാലായിരം രൂപ നല്‍കുന്നത് കൂടാതെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി സാമ്പത്തിക സഹായം, ഉന്നത വിദ്യഭ്യാസത്തിനായി സ്‌കോളര്‍ഷിപ്പ്, അഞ്ചു ലക്ഷംരൂപ വരെയുള്ള സൗജന്യ ചികിത്സ തുടങ്ങിയ ആനുകൂല്യങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. 18 നും 23 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സ്‌റ്റൈപ്പന്‍ഡ് നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളും കുട്ടികള്‍ക്കായുള്ള പിഎം കെയേഴ്സിന്റെ പാസ്ബുക്കും ആയുഷ്മാന്‍ ഭാരതിന്റെ ഹെല്‍ത്ത് കാര്‍ഡും നരേന്ദ്രമോദി വിതരണം ചെയ്തു.കോവിഡിനെ തുടര്‍ന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ടവരുടെ അവസ്ഥ എത്രമാത്രം ബുദ്ധിമുട്ടാണെന്ന് തനിക്കറിയാം. മഹാമാരിയില്‍ അനാഥരായ കുട്ടികള്‍ക്ക് വേണ്ടിയാണ് പിഎം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

മാതാപിതാക്കളുടെ വാത്സല്യത്തിന് പകരമാകാന്‍ ഒരു സഹായത്തിനും, പിന്തുണയ്ക്കും കഴിയില്ല. എന്നാല്‍, അവരുടെ അഭാവത്തില്‍ ‘മാ ഭാരതി’ നിങ്ങളോടൊപ്പമുണ്ടെന്നും പിഎം കെയേഴ്സിലൂടെ ഇന്ത്യ ഇത് നിറവേറ്റുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.