'സ്ത്രീകളുടെ ശരീരം ജനസംഖ്യ വർധനവിനുള്ള ഉപകരണമല്ല'; മൂന്നാമതും നാലാമതും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സാമ്പത്തിക പ്രോത്സാഹനം പ്രഖ്യാപിച്ച ചന്ദ്രബാബു നായിഡുവിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ

ആന്ധ്രാപ്രദേശിൽ മൂന്നാമതും നാലാമതും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സാമ്പത്തിക പ്രോത്സാഹനം നൽകുമെന്ന മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ പ്രഖ്യാപനത്തിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ. സംസ്ഥാനത്തിലെ ജനനനിരക്ക് കുറയുന്നതിനെ മറികടക്കാനുള്ള ശ്രമമായി മുന്നോട്ടു വച്ച ഈ നിർദേശം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയിൽ നിന്ന് വരുന്നത് ഞെട്ടിപ്പിക്കുന്നതും അംഗീകരിക്കാനാകാത്തതുമാണെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസ്താവനയിൽ പറയുന്നു.

സ്ത്രീകൾ ഇപ്പോഴും ഭക്ഷ്യസുരക്ഷയില്ലായ്മ, വിളർച്ച, ശുദ്ധജലലഭ്യതയുടെ അഭാവം എന്നിവ മൂലം കഷ്ടപ്പെടുകയാണെന്ന യാഥാർഥ്യത്തെ പൂർണ്ണമായും അവഗണിക്കുന്നതാണ് നായിഡുവിന്റെ ഈ പ്രസ്താവന. സ്ത്രീകളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും സാമ്പത്തിക സുരക്ഷ, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, തൊഴിൽ എന്നിവ ഉറപ്പാക്കുന്നതിനുമാണ് സർക്കാരുകൾ മുൻഗണന നൽകേണ്ടത്. അതിനു പകരം സ്ത്രീകളുടെ ശരീരത്തെ ജനസംഖ്യ വർധനവിന്റെ ഉപകരണമായി കാണുന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു.

ഈ നിർദേശം സ്ത്രീകളുടെ ശരീരത്തിനു മുകളിലുള്ള അവരുടെ സ്വയംനിർണയാവകാശം കവർന്നെടുക്കുന്നതും ജനസംഖ്യാ വർധനവിനുള്ള ഉപകരണങ്ങളായി മാത്രം അവരെ കാണുന്നതുമാണ്. മാതൃമരണങ്ങൾ, പോഷകാഹാരക്കുറവ്, ആരോഗ്യപരിചരണ ലഭ്യതയിലെ അസമത്വങ്ങൾ തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങളെ ഇത് പൂർണമായും നിരാകരിക്കുന്നു.

ഈ സ്ത്രീ വിരുദ്ധവും പ്രതിലോമപരവുമായ നിർദേശത്തിനെതിരെ എല്ലാ ജനാധിപത്യ ശക്തികളും വനിതാ സംഘടനകളും സമൂഹവും ഒന്നിച്ചു ശബ്ദമുയർത്തണമെന്ന് AIDWA ആഹ്വാനം ചെയ്യുന്നു. സ്ത്രീകളുടെ ശരീരം ജനസംഖ്യാ എൻജിനീയറിങ്ങിനുള്ള ഉപകരണമല്ല. സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും അഭിമാനവും സംരക്ഷിക്കുന്നതിനായുള്ള പോരാട്ടം കൂടുതൽ ശക്തമായി തുടരുമെന്നും, ഇത്തരം നയങ്ങൾക്കെതിരെ ശക്തമായ ജനാധിപത്യ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുമെന്നും AIDWA പ്രഖ്യാപിക്കുന്നു’ എന്നും പ്രസ്താവനയിൽ പറയുന്നു.

ജനസംഖ്യാ കുറവ് പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് ആന്ധ്രാപ്രദേശിൽ മൂന്നാമതും നാലാമതും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു സാമ്പത്തിക പ്രോത്സാഹനം പ്രഖ്യാപിച്ചത്. മൂന്നാമത് ജനിക്കുന്ന കുട്ടിക്ക് 30,000 രൂപയും നാലാമത് ജനിക്കുന്ന കുഞ്ഞിന് 40,000 രൂപയുമാണ് നൽകാൻ പദ്ധതിയിട്ടിരിക്കുന്നത്.

Read more

കുട്ടികൾ ജനിച്ച ഉടനെ തന്നെ ഈ പണം കുടുംബങ്ങൾക്ക് കൈമാറുമെന്നും മുൻപ് ജനസംഖ്യാ നിയന്ത്രണ നടപടികളെ പിന്തുണച്ചിരുന്നെങ്കിലും ഇപ്പോൾ ജനനനിരക്ക് വർധിപ്പിക്കാൻ സമൂഹം ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണെന്നും അദ്ദേഹം അന്ന് പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ രണ്ടാമതായി ജനിക്കുന്ന കുട്ടിക്ക് 25,000 രൂപ പ്രോത്സാഹനമായി നൽകുന്നത് സർക്കാർ പരിഗണിക്കുന്നതായി നായിഡു അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പുതിയ പ്രഖ്യാപനം.