വീട്ടുതടങ്കലിലുള്ള ഫറൂഖ് അബ്ദുള്ളയെ രണ്ട് മാസങ്ങള്‍ക്കുശേഷം പാര്‍ട്ടി നേതാക്കള്‍ കണ്ടു

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിന് പിന്നാലെ വീട്ടുതടങ്കലിലാക്കിയ നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു മുന്‍മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയെ നാഷണല്‍ പാര്‍ട്ടി പ്രതിനിധി സംഘം കണ്ടു. വീട്ടുതടങ്കലിലായതിന് രണ്ടു മാസത്തിനുശേഷമാണ് പാര്‍ട്ടി അംഗങ്ങള്‍ക്ക് ഫറൂഖ് അബ്ദള്ളയുമായി കൂടിക്കാഴ്ച നടത്താന്‍ സാധിച്ചത്.

“അവരുടെ ക്ഷേമത്തെക്കുറിച്ച് ചോദിക്കാനാണ് ഞങ്ങള്‍ വന്നത്. രാഷ്ട്രീയങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ല””.കൂടിക്കാഴ്ചയ്ക്ക് ശേഷം മുതിര്‍ന്ന എന്‍സി നേതാക്കളായ അക്ബര്‍ ലോണ്‍, ഹസ്നെയ്ന്‍ മസൂദി എന്നിവര്‍ എന്‍ഡിടിവിയോട് പറഞ്ഞു. മുഴുവന്‍ നേതൃത്വവും ജയിലിലായതിനാല്‍ വരാനിരിക്കുന്ന സംസ്ഥാനത്തെ പഞ്ചായത്ത് രാജ് സമ്പ്രദായത്തിന്റെ രണ്ടാം നിരയായ ബ്ലോക്ക് ഡവലപ്‌മെന്റ് കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പങ്കെടുക്കില്ലെന്ന് ഇരുനേതാക്കളും പറഞ്ഞു,

നാഷണല്‍ കോണ്‍ഫറന്‍സ് ജമ്മു പ്രവിശ്യാ അധ്യക്ഷന്‍ ദേവേന്ദര്‍ സിങ് റാണയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് ഫാറൂഖ് അബ്ദുള്ളയെ സന്ദര്‍ശിച്ചത്. മകനും പാര്‍ട്ടി ഉപാധ്യക്ഷനുമായ ഒമര്‍ അബ്ദുള്ള അദ്ദേഹത്തെ ഒറ്റയ്ക്ക് സന്ദര്‍ശിക്കും. ഗവര്‍ണര്‍ സത്യപാല്‍ മാലിക് കഴിഞ്ഞ ദിവസമാണ് ഇവര്‍ക്ക് സന്ദര്‍ശനത്തിന് അനുമതി നല്‍കിയത്.

ബ്ലോക്ക് ഡവലപ്‌മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷം ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഇളവ് ചെയ്തിരുന്നു. ജമ്മുവില്‍ തടവിലാക്കപ്പെട്ട എല്ലാ രാഷ്ട്രീയ നേതാക്കളെയും വിട്ടയച്ചപ്പോള്‍ കശ്മീരി നേതാക്കളെ ഘട്ടംഘട്ടമായി വിട്ടയക്കുമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ഉപദേഷ്ടാവ് ഫാറൂഖ് ഖാന്‍ പറഞ്ഞു.

Read more

മുന്‍ മുഖ്യമന്ത്രിമാരായ 83 കാരനായ ഫാറൂഖ് അബ്ദുല്ല, മകന്‍ ഒമര്‍ അബ്ദുല്ല, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി മേധാവി മെഹബൂബ മുഫ്തി എന്നിവരടക്കം 400 ഓളം രാഷ്ട്രീയ നേതാക്കളെ തടങ്കലില്‍ പാര്‍പ്പിക്കുകയോ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയോ ചെയ്തു. ആര്‍ട്ടിക്കിള്‍ 370 പ്രകാരം സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു.