'ഗജ'യില്‍ മരിച്ച ഭര്‍ത്താവിന് ചിതയൊരുക്കാന്‍ ജന്മിയോട് കടം വാങ്ങി, കടം വീട്ടാന്‍ അമ്മ മകനെ അടിമയാക്കി നല്‍കി, ഡിജിറ്റല്‍ ഇന്ത്യയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നവര്‍ അറിയണം പത്ത് വയസുകാരന്റെ 'ആടുജീവിതം' 

ഡിജിറ്റല്‍ ഇന്ത്യക്ക് വേണ്ടി കോര്‍പ്പറേറ്റകുളും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ഭരണകൂടങ്ങളും മുറവിളി കൂട്ടുമ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നൊരു കദനകഥ. 36000 രൂപയ്ക്ക് പലിശക്കാര്‍ക്ക് കടക്കാരിയാകേണ്ടി വന്ന ഒരമ്മയുടെ കഥ. ഗജ ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ട ഭര്‍ത്താവിന്റ ശവസംസ്‌കാര ചടങ്ങിന് പണമില്ലാതെ വന്നപ്പോളാണ് തമിഴ്‌നാട്ടിലെ കോസ്റ്റല്‍ ജില്ലയായ തഞ്ചാവൂരിലെ പട്ടുകോട്ടൈ സ്വാദേശിയായ വീട്ടമ്മ ഭൂവുടമയുടെ കൈയില്‍ നിന്ന് 36000 രൂപ കടം വാങ്ങിയത്.

ഗജ ചുഴലിക്കാറ്റില്‍ വീടും കൃഷിയുമെല്ലാം നഷ്ടപ്പെട്ട അനവധി വീട്ടമ്മമാരില്‍ ഒരാളാണ് ഇവര്‍. എന്നാല്‍ പിന്നീട് കടം വീട്ടാനാകാതെ വന്നപ്പോള്‍ ഭൂവുടമയുടെ നിര്‍ബന്ധത്തിന് വഴങ്ങിയ വീട്ടമ്മ തന്റെ പത്ത് വയസുള്ള ആണ്‍കുട്ടിയെ അടിമപണിക്ക് നല്‍കി. പണം മുഴുവന്‍ തീരുന്നതു വരെ അഞ്ചാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടി വന്ന കുട്ടിക്ക് ഭൂവുടമയുടെ 250 ആടുകളെ മേയ്‌ക്കേണ്ട ചുമതലയായി.

രാവും പകലും ആടുകളോടൊപ്പം താമസമാക്കിയ അവന് കിടക്കാന്‍ ഒരു ചായ്പ് പോലും നല്‍കിയില്ല. ഗജ ചുഴലിയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ഒരു എന്‍ ജി ഒ ആണ് ഞെട്ടിപ്പിക്കുന്ന ഈ കഥ ബുധനാഴ്ച പുറത്തു വിട്ടത്. എന്‍ ജി ഒ യുടെ ഇടപെടലിനെ തുടര്‍ന്ന് ഭൂവുടമ പി മഹാലിംഗം ഇപ്പോള്‍ ഒളിവിലാണെന്ന് എന്‍ ജി ഒ തലവന്‍ പ്രതിമ രാജ് പറഞ്ഞു. കുട്ടി തഞ്ചാവൂരിലെ ചില്‍ഡ്രന്‍സ് ഹോമിലും. ചുഴലിക്കാറ്റ് നാശം വിതച്ചതിനു ശേഷം തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ നിന്നുള്ള സമാനരീതിയിലുള്ള രണ്ടാമത്തെ കേസാണിത്. എന്നാല്‍ കുട്ടിയുടെ അമ്മ ഇത് സംബന്ധിച്ച ഒന്നും പറയാന്‍ തയ്യാറല്ലായിരുന്നു.

സര്‍ക്കാരിന്റെ പുനരധിവാസ ഫണ്ടായ രണ്ട് ലക്ഷം രൂപയ്ക്ക് കുട്ടിയ്ക്കും കുടുംബത്തിനും യോഗ്യതയുണ്ടെന്ന് വ്യക്തമാക്കിയ റവന്യു അധികൃതര്‍ പണം കൈമാറാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ മേഖലയില്‍ ഇതുപോലുള്ള നിരവധി കേസുകളാണുള്ളതെന്ന് എന്‍ജിഒ വെളിപ്പെടുത്തുന്നു. നേരത്തെ ഗജ ചുഴലിക്കാറ്റില്‍ സര്‍വ്വവും നഷ്ടമായ അച്ഛന്‍ തന്റെ ആണ്‍കുട്ടിയെ ഇതുപോലെ വിറ്റിരുന്നു.