അമിത് ഷായുടെ പ്രസംഗത്തിനിടെ പൗരത്വ നിയമത്തിനെതിരെ മുദ്രാവാക്യം വിളിച്ചു; യുവാക്കള്‍ക്ക് ബി.ജെ.പി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം

തലസ്ഥാനത്ത് അമിത് ഷാ നടത്തിയ തിരഞ്ഞെടുപ്പ് റാലിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ മുദ്രാവാക്യം മുഴക്കിയ യുവാക്കള്‍ക്ക് ബി.ജെ.പി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം.

ഒരു കൂട്ടം യുവാക്കള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുദ്രാവാക്യം മുഴക്കിയതാണ് ബിജെപി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചതെന്നു ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുദ്രാവാക്യം മുഴക്കിയ സംഘത്തിലെ ഒരു യുവാവിനെയാണ് പ്രവര്‍ത്തകര്‍ തിരഞ്ഞുപിടിച്ചു മര്‍ദ്ദിച്ചത്. സംഭവം കൈവിട്ടതോടെ അമിത് ഷാ ഇടപെട്ടു. അമിത് ഷായുടെ നിര്‍ദേശപ്രകാരം യുവാക്കളെ സംഭവസ്ഥലത്തു നിന്ന് മാറ്റുകയും ചെയ്തു.

ബിജെപി അധികാരത്തിലേറിയാല്‍ ഡല്‍ഹിയെ ലോകോത്തര നിലവാരമുള്ള നഗരങ്ങളിലൊന്നാക്കുമെന്നു പ്രഖ്യാപിച്ച അമിത് ഷാ, കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് റാലിയില്‍ ആരോപിച്ചു.

ഷഹീന്‍ ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച അമിത് ഷാ, വോട്ട് ചെയ്യുമ്പോള്‍ ഷഹീന്‍ ബാഗിനോടുള്ള എതിര്‍പ്പു പ്രകടിപ്പിക്കാനും ആഹ്വാനം ചെയ്തു.

തലസ്ഥാനത്ത് കലാപം നടത്താന്‍ ശ്രമിക്കുന്നവരെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും അധികാരത്തില്‍ വന്നാല്‍ ഡല്‍ഹി ഒരിക്കലും സുരക്ഷിതമായിരിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. ബിജെപിക്കു വോട്ട് രേഖപ്പെടുത്തിയാല്‍ ഡല്‍ഹിയില്‍ “ഷഹീന്‍ ബാഗ്” ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് റാലിക്കിടെ ആഭ്യന്തരമന്ത്രി പറഞ്ഞത് വിവാദമായിരുന്നു.