'കോഴി...കോഴി...ശശീന്ദ്രാ....രാജി വെച്ചു പുറത്തുപോകൂ...'; മന്ത്രിക്ക് എതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

എൻ.സി.പി നേതാവിനെതിരായ പീഡന പരാതി ഒത്തുതീർപ്പാക്കാൻ ഇടപെട്ട മന്ത്രി എ.കെ ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് ഇന്നലെ യൂത്ത് കോണ്‍ഗ്രസിന്‍റെ “പൂവന്‍കോഴി” പ്രതിഷേധം. പൂവന്‍ കോഴിയെ ഉയര്‍ത്തിപിടിച്ചു റാലി നടത്തിയാണ് ശശീന്ദ്രനെതിരെ എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചത്.  “”കോഴി…കോഴി…ശശീന്ദ്രാ….രാജി വെച്ചു പുറത്തുപോകൂ…””, എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും പ്രവര്‍ത്തകര്‍ റാലിയില്‍ മുഴക്കി.

എന്‍.സി.പി. സംസ്ഥാന നിര്‍വാഹക സമിതി അംഗം പദ്മാകരന്‍ കൈയ്യില്‍ കയറി പിടിച്ചെന്നും വാട്സ്ആപ്പിലൂടെ അപവാദ പ്രചാരണം നടത്തി എന്നുമായിരുന്നു പരാതി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന യുവതിയെ പ്രചാരണ സമയത്ത് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പദ്മാകരന്‍ കൈയ്യില്‍ കയറിപ്പിടിച്ചു എന്നാണ് യുവതിയുടെ പരാതി. ജൂണ്‍ 28നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. പരാതിക്ക് ശേഷം 24-ാം ദിവസമാണ് പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുന്നത്. പീഡന ആരോപണത്തില്‍ ഇരയുടെ മൊഴിയെടുക്കാന്‍ ഇത്രയും വൈകിയത് രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്നും ആരോപണമുണ്ട്.

ഒന്നാം പിണറായി സർക്കാറിൽ ഹണി ട്രാപ്പിലകപെട്ട്​ 2017ൽ രാജിവെക്കേണ്ടിവന്ന മന്ത്രിയാണ്​ ശശീന്ദ്രൻ. പകരം മന്ത്രിയായ തോമസ്​ ചാണ്ടി ആരോപണ വിധേയനായതിനെ തുടർന്നാണ്​ “ക്ലീൻ ചിറ്റ്​” നേടി വീണ്ടും മന്ത്രിസ്ഥാനത്തേക്ക്​ തിരിച്ചുവന്നത്​.

അതിനിടെ പരാതിക്കാരി മന്ത്രി എ.കെ ശശിന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ന് ഗവർണറെ സമീപിച്ചേക്കും. പീഡന പരാതി ഒത്തു തീര്‍പ്പാക്കാൻ മന്ത്രി ഇടപെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർക്ക് പരാതി നൽകുക.