തിരഞ്ഞെടുപ്പില്‍ യാക്കോബായ സഭയുടെ പിന്തുണ ഇടതുപക്ഷത്തിന്; തീരുമാനം രണ്ടു ലക്ഷം യാക്കോബായ വിശ്വാസികളുള്ള ചാലക്കുടി മണ്ഡലത്തില്‍ യു.ഡി.എഫിന് തിരിച്ചടി

ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണക്കുമെന്ന യാക്കോബായ സഭയുടെ നിലപാട് ചാലക്കുടി മണ്ഡലത്തില്‍ യുഡിഎഫിന് തിരിച്ചടിയാകും. യാക്കോബായ സഭയുടെ പരമ മേലധ്യക്ഷനായ തോമസ് പ്രഥമന്‍ കാത്തോലിക്ക ബാവയാണ് ഇടതുപക്ഷത്തിന് അനുകൂലമായ നിലപാട് പ്രഖ്യാപിച്ചത്.

ഇരുപതു മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളില്‍ യാക്കോബായ സഭാപ്രതിനിധി ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍ മാത്രമാണ്. എന്നാല്‍ ഇവിടെയും ഇടതിനൊപ്പമെന്ന നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചാലക്കുടി മണ്ഡലത്തിലെ പെരുമ്പാവൂര്‍, കുന്നത്തുനാട്, അങ്കമാലി, ആലുവ എന്നീ അസംബ്ലി മണ്ഡലങ്ങളിലാണ് കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ യാക്കോബായ വിശ്വാസികളും പള്ളികളും ഉള്ളത്. ഏതാണ്ട് രണ്ടു ലക്ഷത്തിലധികം യാക്കോബായ വിശ്വാസികളായ വോട്ടര്‍മാരാണ് ഇവിടെയുള്ളത്. അങ്കമാലി ഭദ്രാസനത്തിനു കീഴിലുള്ള ഇവിടെ തോമസ് പ്രഥമന്‍ ബാവയുടെ വാക്കുകള്‍ വിശ്വാസികള്‍ തള്ളിക്കളയാന്‍ സാധ്യതയില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് ലഭിച്ച ഈ വോട്ടുകളില്‍ ഭൂരിഭാഗവും ഇത്തവണ എല്‍ഡിഎഫിന് ലഭിക്കാനാണ് സാധ്യത.

പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കു ശേഷം സഭയ്‌ക്കൊപ്പം നിന്നത് ഇടതു മുന്നണി ഭരിക്കുന്ന സര്‍ക്കാരാണ്. ഇതാണ് ഇത്തവണ ഇടതുപക്ഷത്തെ പിന്തുണക്കാന്‍ യാക്കോബായ സഭയെ പ്രേരിപ്പിച്ചത്.