സി.പി.എം ഓഫീസില്‍ പീഡിപ്പിക്കപ്പെട്ടെന്ന് യുവതിയുടെ പരാതി: പൊലീസ് അന്വേഷണം ആരംഭിച്ചു; യുവാവിനും പരാതിക്കാരിക്കും പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സി.പി.എം

സിപിഎം ഓഫീസില്‍ പീഡിപ്പിക്കപ്പെട്ടെന്ന യുവതിയുടെ പരാതിയില്‍ മങ്കര പൊലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് ചെര്‍പ്പുളശേരി ഏരിയാ കമ്മിറ്റി ഓഫിസില്‍ വെച്ച് പ്രണയം നടിച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. പാര്‍ട്ടി അനുഭാവിയാണ് ആരോപണവിധേയനായ യുവാവ്. എന്നാല്‍ യുവാവിനും പരാതിക്കാരിക്കും പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം അറിയിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് 16ന് മണ്ണൂരില്‍ നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണു പീഡനവിവരം പുറത്തായത്.

ചെര്‍പ്പുളശ്ശേരിയിലെ പാര്‍ട്ടി ഓഫീസില്‍ വെച്ച് യുവജനസംഘടനാ പ്രവര്‍ത്തകന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. ചെര്‍പ്പുളശേരിയില്‍ കോളജില്‍ പഠിക്കുന്ന സമയത്തു കഴിഞ്ഞ വര്‍ഷം മാഗസിന്‍ തയ്യാറാക്കാനുള്ള ചര്‍ച്ചയ്ക്കു പാര്‍ട്ടി ഓഫീസിലെ യുവജനസംഘടനയുടെ മുറിയിലെത്തിയപ്പോഴാണു പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴി.

ആരോപണ വിധേയനായ യുവാവിനെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.യുവതിയുടെ വീട്ടില്‍ താന്‍ പോയിരുന്നതായാണ് യുവാവിന്റെ
മൊഴിയെന്നാണു സൂചന.

ഫെബ്രുവരി 16 നാണ് മണ്ണൂര്‍ നഗരിപ്പുറത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തുകയും ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്നാണ് യുവതി പീഡനം നടന്നതായി മൊഴി നല്‍കിയത്.