തന്റേടമുള്ളവളാണ് സരിത, യുഡിഎഫ് ഭരണകാലത്ത് അവരെ പോലെ ദുരനുഭവം നേരിടേണ്ടി വന്ന ആയിരക്കണക്കിന് ആളുകള്‍ വേറെയുമുണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സരിത് എസ് നായര്‍ തന്റേടമുള്ളവളാണ്. അതു കൊണ്ടാണ് സോളര്‍ മേഖലയില്‍ സ്വയം സംരംഭകയായി യുഡിഎഫ് മന്ത്രിമാരെ കാണാന്‍ പോയപ്പോളുണ്ടായ ദുരനുഭവങ്ങള്‍ സമൂഹത്തോട് പറഞ്ഞതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുഡിഎഫ് ഭരണകാലത്ത് അവരെ പോലെ ദുരനുഭവം നേരിടേണ്ടി വന്ന ആയിരക്കണക്കിന് ആളുകള്‍ വേറെയുമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു

എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത് എല്ലാം നല്ല കാര്യങ്ങള്‍ മാത്രമാണ്. ഈ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പരിശോധിക്കുന്ന വിധിയെഴുത്താണ്. എല്‍ഡിഎഫ് മാനിഫെസ്റ്റോയില്‍ ക്ഷേമ പെന്‍ഷന്‍ 1500 രൂപയാക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അത് രണ്ടു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ചാലക്കുടി, എറണാകുളം മണ്ഡലങ്ങളില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചവരില്‍ ഒരാളുടെ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളി. എറണാകുളത്തുനിന്നു മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി സജീവന്റെ പത്രികയാണ് തള്ളിയത്. മുഖ്യസ്ഥാനാര്‍ത്ഥികളുടെ പത്രിക സ്വീകരിച്ചതോടെ ചാലക്കുടിയിലെ ഡമ്മി സ്ഥാനാര്‍ത്ഥികളായ പി.ജെ.ജോയ്, യു.പി.ജോസഫ് എന്നിവരുടെയും എറണാകുളത്തെ യേശുദാസിന്റെയും പത്രികകള്‍ നിരസിച്ചു. എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളായ ചാലക്കുടിയിലെ ലത്തീഫ് സി.എം, എറണാകുളത്തെ ഷമീര്‍ പി.എ. എന്നിവര്‍ പത്രിക പിന്‍വലിച്ചു. എറണാകുളത്തെ സ്വതന്ത്രസ്ഥാനാര്‍ത്ഥി സരിത എസ്.നായരുടെ പത്രിക കൂടുതല്‍ പരിശോധനയ്ക്കായി ഇന്നത്തേക്കു മാറ്റിയിരിക്കുകയാണ്. ചാലക്കുടിയില്‍ പതിമൂന്നും എറണാകുളത്ത് പതിനാലും സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രികകള്‍ അംഗീകരിച്ചു.