ലക്ഷദ്വീപ് തെങ്ങുകളിലെ "കാവിവത്കരണം" എന്താണ് വാസ്തവം?: ശ്രീജിത്ത് പണിക്കർ 

ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററായ പ്രഫുൽ ഖോഡ പട്ടേൽ ഏകപക്ഷീയമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങൾക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസാക്കി. അഡ്മിനിസ്ട്രേറ്ററെ ഉടൻ നീക്കണമെന്നും ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും ലക്ഷദ്വീപിന് വേണ്ടി ഭരണപക്ഷവും പ്രതിപക്ഷവും ഐക്യകണ്ഠമായി പാസാക്കിയ പ്രമേയത്തിൽ പറഞ്ഞു.

തെങ്ങുകളിൽ കാവിനിറം പൂശിക്കൊണ്ട് ആരംഭിച്ച ഇടപെടൽ ആ ജനതയുടെ ആവാസ വ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകർക്കുന്നതായി വളർന്നു കഴിഞ്ഞു എന്ന് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു കൊണ്ടുള്ള പ്രസംഗത്തിൽ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ ഉടനെ എല്ലാ ദ്വീപുകളിലെയും തെങ്ങുകളുടെ ചുവട്ടില്‍ കാവി നിറം പൂശിയത് വിവാദമായിരുന്നു. എന്നാൽ ഫംഗസ് ബാധ, പൂപ്പൽ എന്നിവ തടയാൻ പരമ്പരാഗതമായി വൃക്ഷങ്ങളിൽ ലേപനം ചെയ്യുന്ന വസ്തുക്കളാണ് ഗേരു മിട്ടി എന്ന ചുവന്ന മണ്ണും കുമ്മായവും. ലക്ഷദ്വീപിൽ മാത്രമല്ല, ഇന്ത്യയിലെ പല സ്ഥലങ്ങളിലും വൃക്ഷസംരക്ഷണത്തിനായി ഈ രീതി പിന്തുടരുന്നുണ്ട് എന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.

ശ്രീജിത്ത് പണിക്കരുടെ ഫെയ്സ്‍ബുക്ക് പോസ്റ്റ്:

തെങ്ങുകളിലെ “കാവിവൽക്കരണം”!

നമ്മുടെ നിയമസഭാ പ്രമേയ ചർച്ചയിൽ പോലും ഇടം പിടിച്ചിരിക്കുകയാണ് ലക്ഷദ്വീപ് തെങ്ങുകളിലെ “കാവിവൽക്കരണം”.

എന്താണ് വാസ്തവം?

ഫംഗസ് ബാധ, പൂപ്പൽ എന്നിവ തടയാൻ പരമ്പരാഗതമായി വൃക്ഷങ്ങളിൽ ലേപനം ചെയ്യുന്ന വസ്തുക്കളാണ് ഗേരു മിട്ടി എന്ന ചുവന്ന മണ്ണും കുമ്മായവും. ലക്ഷദ്വീപിൽ മാത്രമല്ല, ഇന്ത്യയിലെ പല സ്ഥലങ്ങളിലും വൃക്ഷസംരക്ഷണത്തിനായി ഈ രീതി പിന്തുടരുന്നുണ്ട്.

അടുത്ത കാലത്തെ ഒരു സംഭവകഥ പറയാം.

കുറച്ചു നാളുകൾക്കു മുൻപ് മലേഷ്യയിലെ കേദാഹ് സല്ലെഹുദീൻ (സുൽത്താൻ) മുംബൈ സന്ദർശിച്ചിരുന്നു. മുംബൈയിലെ വൃക്ഷങ്ങളിൽ “കാവിവൽക്കരണം” നടത്തിയിരിക്കുന്നത് എന്തിനെന്ന് അദ്ദേഹം അന്വേഷിച്ചു. വൃക്ഷസംരക്ഷണമാണ് ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ അദ്ദേഹത്തെ അറിയിച്ചു. തുടർന്ന് മലേഷ്യയിലേക്ക് മടങ്ങിയ അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടാം വാരം മുംബൈയിലെ മലേഷ്യൻ കോൺസൽ ജനറൽ സൈനൽ അസ്ലാൻ മുഹമ്മദ് നാദ്സിർ ബൈക്കുള്ളയിലെ ബോംബെ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യാനവകുപ്പിൽ എത്തി. ഗേരു മിട്ടിയും ചുണ്ണാമ്പും ചേർത്തുള്ള വൃക്ഷസംരക്ഷണത്തെ കുറിച്ച് കൂടുതലായി മനസ്സിലാക്കാൻ. (ചിത്രം ചുവടെ)

അപ്പോൾ തുടങ്ങുകയല്ലേ?

ഇസ്ലാം ഔദ്യോഗിക മതമായ മലേഷ്യയിൽ നരേന്ദ്ര മോദി വൃക്ഷങ്ങളിൽ കാവിവൽക്കരണം നടപ്പാക്കുന്നതിനെതിരായ അടുത്ത പ്രമേയം?

(വൃക്ഷ ജോക്ക് പറഞ്ഞ പണിക്കരെ ചാനൽ ചർച്ചകളിൽ ബഹിഷ്കരിക്കുക)