കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായത് പോലെ ഒരു കാര്യമല്ല ഇവിടെ ഉണ്ടായിട്ടുള്ളത്: മുഖ്യമന്ത്രി

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സോളാർ വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പോലെ ഒരു കാര്യമല്ല നിലവിൽ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ ഐ.ടി സെക്രട്ടറി എം.ശിവശങ്കറുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ അടിസ്ഥാനപരമായ ഒരു പ്രശ്നമുണ്ടായാൽ ഒരു കാലതാമസവും ഇല്ലാതെ നടപടി ഉണ്ടാവും എന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ കാലത്തു ഇത്തരത്തിൽ ഉള്ള ആരോപണങ്ങൾ ഉണ്ടാവുകയും ഫോൺ രേഖയടക്കമുള്ള രേഖകൾ പുറത്തു വരികയും ചെയ്ത ഘട്ടത്തിൽ അന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടത് അന്നത്തെ മുഖ്യമന്ത്രിയുടെ രാജി അടക്കമാണ്, ഇത്രയും ഗുരുതരമായ ആരോപണം ഒരു ഐ.ടി സെക്രട്ടറിക്ക് എതിരെ ഉയരുമ്പോൾ സ്വാഭാവികമായിട്ട് നടപടി വൈകുന്നത് എന്തുകൊണ്ടാണ് വേഗത്തിൽ തന്നെ ഒരു നടപടിയിലേക്ക് പോകേണ്ടതല്ലേ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തോട് വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

“ഇവിടെ ആ തരത്തിൽ ഒരു സംഭവം അല്ല ഉണ്ടാവുന്നത്, ഇവിടെ ഉണ്ടായിട്ടുള്ളത് ഇദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്നലെ ഞാൻ വിശദമായി പറഞ്ഞു വീണ്ടും ഞാൻ അത് ആവർത്തിക്കാൻ ഉദ്ദേശിക്കുന്നില്ല. ഇപ്പൊ അദ്ദേഹവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ അടിസ്ഥാനപരമായ ഒരു പ്രശ്നമുണ്ടായാൽ ഒരു കാലതാമസവും ഇല്ലാതെ നടപടി ഉണ്ടാവും. അല്ലാതെ നടപടിയിലേക്ക് എങ്ങനെയാണു കടക്കുക? ഇപ്പോൾ ഈ പറയുന്ന കാര്യത്തിൽ പരിശോധന നടക്കട്ടെ, പരിശോധനയുടെ റിപ്പോർട്ട് വരട്ടെ ആ പരിശോധനയുടെ റിപ്പോർട്ടിന് ശേഷം എന്തുവേണം എന്ന് അപ്പോൾ ആലോചിക്കാം. അങ്ങനെ മാത്രമല്ലേ നടപടികളിലേക്ക് കടക്കാൻ പറ്റൂ.” -മുഖ്യമന്ത്രി പറഞ്ഞു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ എം.ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യാനുള്ള നില ആയിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതികളുമായുള്ള ശിവശങ്കറിന്റെ ബന്ധം നിയതമായ രീതിയിൽ ഉള്ളതാണോ എന്ന് അന്വേഷിക്കും എന്നും അതിനായി നേരത്തെ നിയമന കാര്യം അന്വേഷിക്കാൻ ചുമത്തപ്പെടുത്തിയിട്ടുള്ള ചീഫ് സെക്രട്ടറിയും ധനകാര്യ എ.സി.എസും അടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.