എല്ലാവരെയും ഒറ്റക്കെട്ടായി ചേര്‍ത്തുനിര്‍ത്തി മുന്നോട്ടുപോകും: എം.വി ഗോവിന്ദന്‍

എല്ലാവരെയും ഒറ്റക്കെട്ടായി ചേര്‍ത്തുനിര്‍ത്തി മുന്നോട്ടുപോകുമെന്ന് നിയുക്ത സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മന്ത്രിസഭാ പുനഃസംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭ പുനഃസംഘടയില്‍ തീരുമാനമായില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു. വിപുലമായ മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് കാത്തിരിക്കൂവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എല്ലാ നിലയിലും മികവ് പ്രകടിപ്പിച്ചയാളാണ് എം.വി ഗോവിന്ദനെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഉചിതമായ തീരുമാനമേ പാര്‍ട്ടി എടുക്കൂവെന്നും മന്ത്രി പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം.വി ഗോവിന്ദനെ തിരഞ്ഞെടുത്ത സാഹചര്യത്തില്‍ സംസ്ഥാന മന്ത്രിസഭ പുനഃസംഘടിപ്പിക്കും. എക്സൈസ്-തദ്ദേശ സ്വയംഭരണ വകുപ്പാണ് എം വി ഗോവിന്ദന്‍ കൈകാര്യം ചെയ്യുന്നത്. കണ്ണൂരില്‍ നിന്നുള്ള ഒരാള്‍ തന്നെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനാണ് സാധ്യത.

തലശ്ശേരി എംഎല്‍എ എ.എന്‍ ഷംസീറോ, മട്ടന്നൂര്‍ എംഎല്‍എയും മുന്‍ ആരോഗ്യമന്ത്രിയുമായ കെ.കെ ശൈലജയോ ചുമതലയില്‍ എത്തിയേക്കാം എന്നാണ് സൂചന.കൂടുതല്‍ പ്രവര്‍ത്തന മികവ് പ്രതീക്ഷിക്കുന്നവരെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നറിയുന്നു.

കെ.കെ ശൈലജയെ വീണ്ടും മന്ത്രി സഭയിലേക്ക് കൊണ്ടുവരണമെന്ന ചര്‍ച്ചകള്‍ സജീവമാണ്. എം.ബി രാജേഷിനെ സ്പീക്കര്‍ സ്ഥാനത്ത് നിന്നു മാറ്റി മന്ത്രിയാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ സ്പീക്കര്‍ ആക്കിയേക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ മാറ്റി പകരം എം.ബി രാജേഷിനെ ആ സ്ഥാനത്തേക്ക് നിയോഗിക്കാനും നീക്കമുണ്ട്. ശിവന്‍ കുട്ടിയെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കാനും നീക്കമുണ്ട്.