ഒന്നും രണ്ടും മൂന്നും പാർട്ടിയാണെന്ന് പറയാൻ നമുക്ക് കഴിയണം; ഉമ്മൻചാണ്ടിയെ തിരുത്തി പി.ജെ കുര്യൻ

പാര്‍ട്ടി ഒന്നാമത് ഗ്രൂപ്പ് രണ്ടാമത് എന്ന്‍ ഉമ്മന്‍ചാണ്ടി പറഞ്ഞത് വളരെ സ്വാഗതാര്‍ഹം. എന്നാല്‍ ഒന്നാമതും, രണ്ടാമതും, മൂന്നാമതും പാർട്ടിയെന്ന്‍ പറയുവാന്‍ നമുക്ക് കഴിയണം. അതാണ് ഇന്നിന്‍റെ ആവശ്യമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഉമ്മന്‍ചാണ്ടിയും, രമേശ്‌ ചെന്നിത്തലയും പാര്‍ട്ടിയുടെ ഏറ്റവും സീനിയര്‍ നേതാക്കളാണെന്നുള്ള വസ്തുത ആരും നിഷേധിക്കത്തില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഫെയ്സ്ബുക്ക് കുറിപ്പ്

പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി സതീശന്‍ ശ്രീ.ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളി ഭവനത്തില്‍ പോയിക്കണ്ട് ചര്‍ച്ച ചെയ്തു. വളരെ നല്ല തുടക്കം. മഞ്ഞുരുകുമെന്ന്‍ പ്രതീക്ഷിക്കാം. ഉമ്മന്‍ചാണ്ടിയും, രമേശ്‌ ചെന്നിത്തലയും പാര്‍ട്ടിയുടെ ഏറ്റവും സീനിയര്‍ നേതാക്കളാണെന്നുള്ള വസ്തുത ആരും നിഷേധിക്കത്തില്ല. ആ യാഥാര്‍ത്ഥ്യം അംഗീകരിച്ചു കൊണ്ടുതന്നെ കെ.പി.സി.സി പ്രസിഡന്റും, പ്രതിപക്ഷനേതാവും പ്രവര്‍ത്തിക്കുമെന്ന കാര്യത്തില്‍ ഒരു സംശയമില്ല.

എന്നാല്‍ കോൺഗ്രസ്സില്‍ വന്ന നേതൃമാറ്റം ഗ്രൂപ്പ് നേതാക്കളും ഉള്‍ക്കൊള്ളണം. ഹൈക്കമാന്‍ഡ് തീരുമാനം എല്ലാവരും അംഗീകരിക്കുക എന്ന കോൺഗ്രസ് പാരമ്പര്യം ആരും മറക്കാന്‍ പാടില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടണം. ഗ്രൂപ്പല്ല പാര്‍ട്ടിയാണ് പ്രധാനമെന്ന്‍ എല്ലാവരും മനസ്സിലാക്കണം. പാര്‍ട്ടി ഒന്നാമത് ഗ്രൂപ്പ് രണ്ടാമത് എന്ന്‍ ഉമ്മന്‍ചാണ്ടി പറഞ്ഞത് വളരെ സ്വാഗതാര്‍ഹം. എന്നാല്‍ ഒന്നാമതും, രണ്ടാമതും, മൂന്നാമതും പാർട്ടിയെന്ന്‍ പറയുവാന്‍ നമുക്ക് കഴിയണം. അതാണ് ഇന്നിന്‍റെ ആവശ്യം.

ഭരണഘടന ഉറപ്പുതരുന്ന മതേതരത്വവും, ജനാധിപത്യവും, ബഹുസ്വരതയും ഭീഷണി നേരിടുമ്പോള്‍ ആ വെല്ലുവിളികളെ നേരിടാന്‍ ഒരുമിച്ച് നില്‍ക്കേണ്ടത് പാര്‍ട്ടിയോട് മാത്രമല്ല രാജ്യത്തോടുമുള്ള നമ്മുടെ ഉത്തരവാദിത്വമാണ്.