പുത്തുമലയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന് നാലുദിവസം കഴിഞ്ഞിട്ടും അപകടത്തില്‍ പെട്ടവര്‍ എത്ര പേരെന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നു. എത്ര പേര്‍ അപകടത്തില്‍ പെട്ടെന്ന് കൃത്യമായി പറയാനാകില്ലെന്ന് വയനാട് കളക്ടര്‍ എ.ആര്‍ അജയ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഒരു ഗ്രാമമൊന്നാകെ ഇല്ലാതായ പുത്തുമല ഉരുള്‍പൊട്ടലില്‍ 40 ലേറെ പേരെ കാണാതായെന്നായിരുന്നു രക്ഷപ്പെട്ടവരുടെ ആദ്യ പ്രതികരണം. എന്നാല്‍ ജില്ലാ പഞ്ചായത്ത്, റവന്യൂ, അധികൃതരും ഹാരിസണ്‍ മലയാളം കമ്പനിയും നടത്തിയ വിവരശേഖരണത്തിന് ശേഷം ദുരന്തത്തില്‍ പെട്ടത് 18 പേരെന്ന് കല്‍പ്പറ്റ എംഎല്‍എ, സി.കെ ശശീന്ദ്രന്‍ അറിയിച്ചു. പിന്നാലെ അപകടത്തില്‍ കാണാതായത് 17 പേരെന്ന് ജില്ലാ ഭരണകൂടം വാര്‍ത്താക്കുറിപ്പിറക്കി. ഈ കണക്കിലും മാറ്റം വന്നേക്കാമെന്ന് ജില്ലാ കളക്ടര്‍ പറയുന്നു.
Read more
തൊഴിലാളികളല്ലാത്ത ഇതര സംസ്ഥാനക്കാര്‍ ആരെങ്കിലും സംഭവ സ്ഥലത്തുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. കാണാതായവരില്‍ ഫായിസ് എന്ന വ്യക്തിയുമുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ കിട്ടാത്തതിനാല്‍ പട്ടികയില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടില്ല. തോട്ടത്തിലെ മുന്‍ ജീവനക്കാരായ അബൂബക്കറും അവറാനും യാത്ര ചെയ്തിരുന്ന കാര്‍ ഉള്‍പ്പെടെ ഒഴുകിപ്പോയിരുന്നു. ഈ കാറില്‍ മറ്റ് രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നുണ്ടെങ്കിലും വാഹനം കണ്ടെടുക്കാത്തതിനാല്‍ ഇക്കാര്യവും സ്ഥിരീകരിക്കാനായിട്ടില്ല. അടിഞ്ഞു കൂടിയ മണ്ണ് പൂര്‍ണമായി നീക്കം ചെയ്താലേ ദുരന്തത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തു വരൂ.