ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത് പാര്‍ട്ടി ഓഫീസിലെത്തിച്ച ബക്കറ്റ്; സിപിഎമ്മിനെ ട്രോളി വിടി ബല്‍റാം

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പുകേസില്‍ സിപിഎമ്മിനെ ട്രോളി വിടി ബല്‍റാം എംഎല്‍എ. വലിയ വലിപ്പമുള്ള ബക്കറ്റിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് ബല്‍റാമിന്റെ പരിഹാസം. “ചില അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ വേണ്ടി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത് പാര്‍ട്ടി ഓഫീസിലെത്തിച്ച ബക്കറ്റ്” എന്ന ക്യാപ്ഷനും ചിത്രത്തിന് നല്‍കിയിട്ടുണ്ട്.

https://www.facebook.com/photo.php?fbid=10155523402469139&set=a.10150384522089139.360857.644674138&type=3&theater

ദുബായില്‍ 13 കോടി രൂപ തട്ടിച്ചുവെന്നാണ് കോടിയേരി ബാലകൃഷണന്റെ മകനെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്. ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി കോടിയേരിയുടെ മൂത്തമകനായ ബിനോയ് കോടിയേരിക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. കോടിയേരിയുടെ മകന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ബിനോയ് ദുബായ് വിടുകയും ചെയ്ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയെന്നാണു കമ്പനി വൃത്തങ്ങള്‍ പറയുന്നത്.

അതേസമയം, തന്റെ മൂത്തമകനെതിരെ യാതൊരുവിധ പരാതിയുമില്ലെന്നാണ് കോടിയേരിയുടെ വാദം. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണത്തില്‍ മകന്‍ ബിനോയ് കോടിയേരി മറുപടി പറയുമെന്നും അദേഹം പറഞ്ഞിരുന്നു. എന്നാല്‍ മകനായ ബിനോയ് തനിക്കെതിരെ കേസ് ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന സാമ്പത്തിക തട്ടിപ്പു വിവാദം 2014ല്‍ ഒത്തുതീര്‍പ്പാക്കിയിരുന്നുവെന്നുമാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതേസമയം,  ഉയര്‍ന്നിരിക്കുന്ന ആരോപണം രാഷ്ട്രീയ പ്രേരിതമാണോയെന്ന് ഇപ്പോള്‍ പ്രതികരിക്കുന്നില്ലന്നും വിശദാംശങ്ങളുമായി അച്ഛന്‍ (കോടിയേരി ബാലകൃഷ്ണന്‍) മാധ്യമങ്ങളെ കാണുമെന്നുമാണ് ബിനോയ് പറഞ്ഞത്.

ദുബായില്‍ 13 കോടി രൂപയുടെ തട്ടിപ്പു നടത്തി മുങ്ങിയെന്നാണ് ബിനോയ്ക്കെതിരെ ഉയര്‍ന്ന ആരോപണം. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം (53.61 ലക്ഷം രൂപ) ഈടു വായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ) നേതാവിന്റെ മകന് നല്‍കിയെന്നാണ് ആരോപണം.

ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിനു മുന്‍പ് തിരിച്ചുനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. കാര്‍ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിര്‍ത്തി. അപ്പോള്‍ അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിര്‍ഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്.